ചിറ്റാര്‍: പോക്‌സോ കേസ് പ്രതി കൈവിലങ്ങുമായി പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. മീന്‍കുഴി സ്വദേശി ജിതിനാ(35)ണ് പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട് അഞ്ചിന് സീതത്തോട് വച്ചാണ് സംഭവം. ജിതിന്‍ വിവാഹിതനാണ്. ഭാര്യയുമായി അകന്ന് ജീവിക്കുകയാണ്.
ഇയാള്‍ ഒരു കാറില്‍ പതിനേഴുകാരിയുമായി വീട്ടിലെത്തി. തുടർന്ന് സംശയം തോന്നിയ നാട്ടുകാര്‍ വീട് വളഞ്ഞ് ജിതിനെയും പെണ്‍കുട്ടിയെയും പോലീസില്‍ ഏല്‍പ്പിച്ചു. ചിറ്റാര്‍ സ്‌റ്റേഷനില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനിടെയാണ് ജിതിന്റെ വീട് പരിശോധിക്കാന്‍ തീരുമാനിച്ചത്.
പ്രതിക്ക് കഞ്ചാവ് വില്‍പ്പനയുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് വീട് പരിശോധിക്കാന്‍ കൊണ്ടു പോകും വഴിയാണ് പോലീസിനെ ആക്രമിച്ച് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. വിലങ്ങുള്ളതിനാൽ അധികം അകലേക്ക് പോകാൻ സാധ്യത ഇല്ലെന്നാണ് പോലീസ് പറയുന്നത്. വനാതിർത്തി പ്രദേശമായതും രാത്രിയായതും പോലീസിന് തിരിച്ചടിയായി.