ആദ്യ സിനിമയുടെ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം പ്രിയാ വാര്യര്‍ വീണ്ടും മലയാള സിനിമയില്‍ സജീവമായിരിക്കുകയാണ്. ഒമര്‍ ലുലവിന്റെ ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ വൈറലായി വന്ന താരം ധാരാളം സൈബര്‍ ആക്രമണങ്ങളും നേരിട്ടിരുന്നു.
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രിയ 'ഫോര്‍ ഇയേഴ്‌സ്' എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തുന്നത്. സിനിമ തിയേറ്ററില്‍ കാണുമ്പോള്‍ പ്രിയ പൊട്ടിക്കരഞ്ഞിരുന്നു. എന്നാല്‍, അത് സന്തോഷംകൊണ്ടായിരുന്നു എന്നാണ് താരം പറഞ്ഞ മറുപടി. ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ച് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ...
''ആദ്യമായാണ് എന്റെ ഒരു സിനിമ ഞാന്‍ തിയേറ്ററില്‍ പോയി കാണുന്നത്. ഇതുവരെ ഞാന്‍ അഭിനയിച്ച ഒരു ചിത്രവും തിയേറ്ററില്‍ പോയി കണ്ടിട്ടില്ല. നാല് വര്‍ഷത്തിന് ശേഷം റിലീസ് ചെയ്യുന്ന ചിത്രമായതുകൊണ്ട് കുടുംബത്തോടൊപ്പം പോയി കാണണമെന്നായിരുന്നു ആഗ്രഹം. അതുകൊണ്ട് ആദ്യ ദിവസം അവസാന 10 മിനിട്ട് നേരം മാത്രമാണ് തിയേറ്ററില്‍ കയറുന്നത്.
സിനിമയുടെ ക്ലൈമാക്‌സ് ഭാഗം മാത്രമാണ് ഞാന്‍ കാണുന്നതെങ്കിലും ഓഡിയന്‍സിന്റെ ഭാഗത്ത് നിന്ന് ലഭിക്കുന്ന ഒരു സപ്പോര്‍ട്ട് കണ്ടതോടെ ഞാന്‍ വളരെ ഇമോഷണലായി. കോളേജില്‍ പഠിക്കുന്ന ഒരുപാട് പേര്‍ സിനിമ കാണാന്‍ വന്നിരുന്നു. അവരൊക്കെ വലിയ സപ്പോര്‍ട്ടായിരുന്നു.
സിനിമ തീര്‍ന്നതും എല്ലാവരും അടുത്തുവന്നിട്ട് നന്നായി ചെയ്തു എന്നൊക്കെ പറഞ്ഞു. അതുംകൂടി കേട്ടപ്പോള്‍ നിയന്ത്രണംവിട്ട് ഞാന്‍ കരയാന്‍ തുടങ്ങി. ആ സമയത്തെ ഇമോഷന്‍ എന്തൊക്കെയായിരുന്നു എന്നറിയില്ല. കുറേക്കാലങ്ങള്‍ക്ക് ശേഷം ഫോര്‍ ഇയേഴ്‌സിലൂടെ കുറേ ആളുകള്‍ എന്നെ ഇഷ്ടപ്പെടാന്‍ തുടങ്ങി. അത് അവര്‍ തന്നെ പറയുന്നത് കേട്ടപ്പോള്‍ വലിയ സന്തോഷം തോന്നി.
നാലഞ്ച് വര്‍ഷത്തെ പ്രയത്‌നത്തിന്റെ ഫലമായിരുന്നു ഈ ചിത്രങ്ങള്‍. പ്രേക്ഷകര്‍ ഏറ്റെടുക്കുന്ന ഒരു ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് വെറുതെയായില്ല. ചെറുപ്പം മുതല്‍ സിനിമയല്ലാതെ മറ്റൊരു ആഗ്രഹവും എനിക്കില്ല. അത് സാക്ഷാത്ക്കരിച്ചെന്ന് ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല''- പ്രിയ പറഞ്ഞു.