കോഴഞ്ചേരി: പള്‍സര്‍ ബൈക്ക് മോഷ്ടിച്ച മോട്ടോര്‍ മെക്കാനിക്ക് അറസ്റ്റിൽ. ഇലന്തൂര്‍ പരിയാരം അംബേദ്കര്‍ കോളനി മഞ്ജുഷ് ഭവനില്‍ മഞ്ജുഷിനെ(32)യാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്.
ബൈക്ക് മുറിച്ച് ഭാഗങ്ങളാക്കി ഇയാൾ വിൽക്കുകയായിരുന്നു. സി.സി.ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങിയെങ്കിലും പല ഭാഗങ്ങളാക്കിയ ബൈക്ക് കണ്ടെത്താന്‍ ബുദ്ധിമുട്ടി.
തെക്കേമല സെന്‍ട്രല്‍ ബാങ്കിന് സമീപമുള്ള ട്രഷറിയിലെ ഗാര്‍ഡിന്റെ ബൈക്കാണ് ഏറെ വിദഗ്ധമായി മോഷ്ടിച്ചത്. കേസില്‍ ഇയാള്‍ പിടിയിലായപ്പോഴേക്കും ബൈക്ക് കഷങ്ങളാക്കി ആക്രിക്കടകള്‍ക്കും ചെറുകിട വര്‍ക്ക്‌ഷോപ്പുകള്‍ക്കും കൈമാറിയിരുന്നു. തെക്കേമല ജങ്ഷനില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍വശത്ത് നിന്നും കഴിഞ്ഞ നാലിന് വൈകിട്ട് ആറു മണിയോടു കൂടി ഗാര്‍ഡ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥന്റെ പള്‍സര്‍ ഇനത്തില്‍പ്പെട്ട ബൈക്ക് ലോക്ക് പൊട്ടിച്ച ശേഷം ഓടിച്ചു കൊണ്ടു പോവുകയായിരുന്നു.
സി.സി.ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ മോഷ്ടിച്ച ബൈക്ക് പല ഭാഗങ്ങളാക്കി പത്തനംതിട്ട, ഇലന്തൂര്‍, തെക്കേമല എന്നിവിടങ്ങളില്‍ കൊടുത്തതായി മൊഴി നല്‍കി. തുടര്‍ന്ന് വാവാഹനത്തിന്റെ ഭാഗങ്ങള്‍ ഇവിടങ്ങളില്‍ നിന്നും കണ്ടെടുക്കുകയായിരുന്നു
നാരങ്ങാനത്ത് ടൂ വീലര്‍ വര്‍ക്ക് ഷോപ്പ് നടത്തിയിരുന്ന പ്രതി ബൈക്ക് വിദഗ്ധമായി കടത്തിയ ശേഷം അഴിച്ച് ഭാഗങ്ങളാക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കി. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മഹാജന്റെ നിര്‍ദ്ദേശപ്രകാരം പത്തനംതിട്ട ഡിവൈ.എസ്.പി എസ്. നന്ദകുമാറിന്റെ മേല്‍ നോട്ടത്തില്‍ ആറന്മുള പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സി.കെ മനോജ്, എസ്.ഐ ജോണ്‍സണ്‍, സി.പി.ഓമാരായ നിതീഷ്, സഞ്ജയന്‍, രാജഗോപാല്‍, ജിതിന്‍ ഗബ്രിയേല്‍, അഖില്‍ ഫൈസല്‍, സുനില്‍, സൈഫുദ്ദീന്‍ എന്നിവരടങ്ങിയ സംഘമാണ് ശാസ്ത്രീയമായ അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.