പന്തളം: റോഡിന്റെ അരികില്‍ നിന്ന് ഹോണ്ട ആക്ടിവ സ്‌കൂട്ടര്‍ മോഷ്ടിച്ച യുവാവ് പിടിയിൽ. വൈകിട്ട് മൂന്നരയ്ക്ക് വാഹനം മോഷ്ടിച്ച യുവാവ് രാത്രി ഒമ്പതരയ്ക്ക് പോലീസ് പിടിയിലായി. ചെന്നീര്‍ക്കര മുട്ടത്തുകോണം ഗിരിജാ ഭവനില്‍ അര്‍ജുന്‍ എസ്. ഗിരീഷാ(22)ണ് അറസ്റ്റിലായത്.
പിടിക്കപ്പെടാതിരിക്കാൻ മുന്നിലും പിന്നിലും സ്ഥാപിച്ചിരുന്ന നമ്പര്‍ പ്ലേറ്റുകള്‍, റിയര്‍ വ്യൂ മിറര്‍ എന്നിവ ഒടിച്ചെടുത്ത് കളഞ്ഞിരുന്നു. ഇവ കളഞ്ഞ സ്ഥലങ്ങളില്‍ പ്രതിയുമായെത്തി തെളിവെടുപ്പ് നടത്തിയെങ്കിലും കണ്ടെടുക്കാന്‍ കഴിഞ്ഞില്ല.
ചൊവ്വാഴ്ച്ച വൈകിട്ട് 3.30ന് മാന്തുകയില്‍ എം.സി റോഡരികില്‍ വച്ചിരുന്ന കുരുമ്പിലേത്ത് തെക്കേതില്‍ സജി മാത്യുവിന്റെ സ്‌കൂട്ടറാണ് അര്‍ജുന്‍ മോഷ്ടിച്ചത്. മാത്യുവിന്റെ പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. അന്നു തന്നെ രാത്രി 9.30ന് മുളക്കുഴ വില്ലേജ് ഓഫീസിന് സമീപം ഡ്രീം ബില്‍ഡ് ഡിസൈന്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്റെ മുന്‍വശത്തുനിന്ന് സ്‌കൂട്ടര്‍ കണ്ടെത്തി.
നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത നിലയില്‍ കണ്ട വാഹനം സജി മാത്യുവിനെ കാണിച്ച് തിരിച്ചറിഞ്ഞ ശേഷം നടത്തിയ അന്വേഷണത്തില്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ താമസിക്കുന്നയാളാണ് സ്‌കൂട്ടര്‍ ഇവിടെ കൊണ്ടു വച്ചതെന്ന് വ്യക്തമായി. അവിടെനിന്നും യുവാവിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. ഇയാളുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും സ്‌കൂട്ടറിന്റെ താക്കോല്‍, സജിയുടെ എടിഎം കാര്‍ഡ്, മൊബൈല്‍ ഫോണ്‍, വാച്ച് എന്നിവ കണ്ടെടുത്തു. സി.സി.ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവിനെ വളരെ വേഗം പോലീസ് സംഘത്തിന് പിടികൂടാനായത്. എസ്.ഐ വി. വിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.