കൊല്ലം: കടയ്ക്കലിൽ കഞ്ചാവ് വിൽപ്പനക്കാരനും ഭാര്യയും ചേർന്ന് പോലീസിനെ ആക്രമിച്ചു. വിലങ്ങുവെക്കുന്നതിനിടെയായിരുന്നു ആക്രമണം. പോലീസ് മുക്ക് സ്വദേശി നിഫാൻ, ഭാര്യ സുമയ്യ എന്നിവർക്കെതിരെ ചടയമംഗലം പോലീസ് കേസെടുത്തു.
കടയ്ക്കൽ പുനയത്ത് കഞ്ചാവ് വിൽപ്പന നടക്കുന്നുവെന്ന വിവരത്തെത്തുടർന്നാണ് എസ്ഐ ജ്യോതിഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പുലർച്ചെ നാലിന് എത്തിയത്. തെരച്ചിലിനൊടുവിൽ സജികുമാർ എന്നയാൾ പിടിയിലായി. ഒന്നരക്കിലോ കഞ്ചാവും പിടിച്ചെടുത്തു.
ചോദ്യംചെയ്യലിൽ, പോലീസ് മുക്ക് സ്വദേശി നിഫാനാണ് കഞ്ചാവ് നൽകിയതെന്ന് സജികുമാർ വെളിപ്പെടുത്തി. നിഫാന്റെ വീട്ടിലെത്തിയ പോലീസ് കഞ്ചാവ് പിടികൂടി. പിന്നാലെ പ്രതിയെ വിലങ്ങുവയ്ക്കുന്നതിനിടയായിരുന്നു ആക്രമണം.
പ്രതിയും ഭാര്യയും ചേർന്ന് നടത്തിയ ആക്രമണത്തിൽ എസ്ഐ ജ്യോതിഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ അഭിലാഷ്, സിവിൽ പോലീസ് ഓഫീസർ സജിൻ എന്നിവർക്ക് പരിക്കേറ്റു.
സജികുമാറും നിഫാനും സ്ഥിരം കുറ്റവാളികളാണ്. അടിപിടി ഉൾപ്പെടെ ആറു കേസുകളിൽ പ്രതിയാണ് സജികുമാർ. ഒരുമാസം മുൻപ് കഞ്ചാവുമായി പിടിയിലായ ഇയാൾ ജാമ്യത്തിലിറങ്ങി വീണ്ടും കഞ്ചാവ് വിൽപ്പന നടത്തുകയായിരുന്നു. നിഫാൻ രണ്ടു ക്രിമിനൽ കേസുകളിൽ പ്രതിയാണ്.