കൊല്ലം: ഗുരുതര രോഗാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച ഗൃഹനാഥനെ പടികയറ്റിച്ചു പാതിവഴിയില്‍ വീണ് മരിച്ചതായി ആരോപണം. കുറുമ്പാലൂര്‍ സ്വദേശി രാധാകൃഷ്ണനാണ് മരിച്ചത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കുടുംബം കൊട്ടാരക്കര പോലീസിൽ പരാതി നൽകി.
ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കാണ് രാധാകൃഷ്ണനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിക്കുന്നത്. ഇഞ്ചക്ഷൻ നല്‍കി അഡ്മിറ്റ് ചെയ്ത ഇദ്ദേഹത്തെ വാര്‍ഡിലേക്ക് മാറ്റി. എന്നാല്‍, കിടക്കയില്ലെന്നും നോക്കട്ടെ എന്നുമായിരുന്നു ജീവനക്കാരുടെ പ്രതികരണം. ഒടുവില്‍ അവശനായ രാധാകൃഷ്ണനെ രണ്ടാമത്തെ നിലയിലേക്ക് പടികയറ്റുകയായിരുന്നു. പടികയറുന്നതിനിടയില്‍ പാതിവഴിയില്‍ കുഴഞ്ഞ് തന്റെ കൈയിലേക്ക് വീണ് മരിക്കുകയായിരുന്നു. സ്‌ട്രക്ച്ചറോ വീല്‍ച്ചെയറിലോ കൊണ്ടുപോകാന്‍ റാമ്പ് തുറന്ന് നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്നും മകന്‍ അഭിജിത്ത് ആരോപിച്ചു.
ഐസിയുവിലോ ഗ്രീന്‍ ഏരിയയിലോ വിദഗ്ധ ചികിത്സ നല്‍കിയിരുന്നെങ്കില്‍ അച്ഛന്‍ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു. മൃതശരീരം ചുമന്ന് താഴെ എത്തിക്കേണ്ടിവന്നു. ഇതിനും ജീവനക്കാരുടേയും സെക്യൂരിറ്റിയുടേയും സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ആരും ചെന്നില്ലെന്നുമാണ് പരാതി. സംഭവത്തിൽ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് സുനില്‍കുമാര്‍ അറിയിച്ചു. കൊട്ടാരക്കര പോലീസിനും ആശുപത്രി സൂപ്രണ്ടിനും ബന്ധുക്കൾ പരാതി നൽകി.