കൊല്ലം: കേരള സംസ്ഥാന ഫാമിംഗ് കോർപ്പറേഷൻ ചിതൽ വെട്ടി എസ്റ്റേറ്റിലെ സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനമേറ്റ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണായിക്കോണം പ്ലാവിളപുത്തൻവീട്ടിൽ നൗഷാദ് (43), നടുമുരുപ്പ് നാദിർഷ മൻസലിൽ നാദിർഷ (30) എന്നിവരെയാണ് പത്തനാപുരം എസ്ഐ ശരലാൽ അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച ദിവസം ഫാമിംഗ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ചിതൽ വെട്ടി എസ്റ്റേറ്റിൽ അതിക്രമിച്ച് കയറി ചീട്ടുകളിച്ചവരെ പുറത്താക്കാനെത്തിയ സെക്യൂരിറ്റി ജീവനക്കാരൻ ആന്റണി(55) യെയാണ് ചീട്ടുകളിക്കാർ സംഘം ചേർന്ന് മർദ്ദിച്ചത്.
ആന്റണി പത്തനാപുരം ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഹോസ്പിറ്റലിൽ എത്തി ആന്റണിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.
ഇൻസ്പെക്ടർ ജയകൃഷ്ണന്റെ നിർദ്ദേശാനുസരണം എസ്ഐ ശരലാൽ, സിവിൽ പോലീസ് ഓഫീസർമാരായ സൂരജ്, ശ്രീജിത്ത്, അബു താഹിർ എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് ഇരുവരെയും പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം ഊർജിതമാക്കിയെന്നും പോലീസ് അറിയിച്ചു.