ആലപ്പുഴ: പൊതുപ്രവര്‍ത്തകനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയില്‍ എസ്.ഐക്ക് ഒരു ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ചുകൊണ്ട് കോടതി ഉത്തരവ്. നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തതിനും അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചതിനുമെതിരെ നിലവില്‍ ആലപ്പുഴ മുനിസിപ്പല്‍ കൗണ്‍സിലറായ നസീര്‍ പുന്നയ്ക്കല്‍ നല്‍കിയ പരാതിയിലാണ് പോലീസ് ഉദ്യോഗസ്ഥന് കോടതി പിഴശിക്ഷ വിധിച്ചത്.
2017ല്‍ ചേര്‍ത്തല സബ്ബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന സി.സി. പ്രതാപചന്ദ്രനെതിരെ ആലപ്പുഴ മുന്‍സിഫ് കോടതിയില്‍ നഷ്ടപരിഹാരത്തിന് ഫയല്‍ ചെയ്തിരുന്ന കേസില്‍ ഒരു ലക്ഷം രൂപയും ആറ് ശതമാനം പലിശയും ചേര്‍ത്ത് നസീര്‍ പുന്നയ്ക്കലിന് നല്‍കാനാണ് ആലപ്പുഴ അഡീഷണല്‍ മുനിസിഫ് എന്‍. അശ്വതി വിധിച്ചത്.
നഷ്ടപരിഹാരത്തുകയ്ക്ക് 2018 നവംബര്‍ 24 മുതല്‍ പ്രതാപചന്ദ്രന്‍ ആറ് ശതമാനം പലിശ നല്‍കണം. നസീര്‍ പുന്നയ്ക്കല്‍ ചേര്‍ത്തല മുന്‍സിഫ് കോടതിയില്‍ രേണുകാ ദേവിക്കെതിരെ ഫയല്‍ ചെയ്ത സിവില്‍ അന്യായത്തെത്തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് മോഹനൻ സഹോദരിയായ ലീലാമ്മയെ പെട്രോള്‍ ഒഴിച്ച് തീ കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് നസീര്‍ പുന്നയ്ക്കല്‍ പങ്കാളിയായെന്നാരോപിച്ച് ലീലാമ്മ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്താതെ നസീറിനെയും കൂട്ടുപ്രതിയാക്കി പ്രതാപചന്ദ്രന്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്നായിരുന്നു പരാതി.
തുടര്‍ന്ന് നസീറിനെ വീട്ടില്‍ നിന്നും ബലമായി പിടിച്ചുകൊണ്ട് പോയി അറസ്റ്റ് ചെയ്തു. എന്നാൽ, ചേർത്തല മജിസ്‌ട്രേറ്റ് കോടതി നസീറിന് ജാമ്യം അനുവദിച്ചു. ഇതിനെത്തുടര്‍ന്ന് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നസീര്‍ പുന്നയ്ക്കല്‍ വിശദമായ അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി. ചേര്‍ത്തല ഡിവൈ.എസ്.പി ആയിരുന്ന എ.ജി. ലാല്‍ വിശദമായ അന്വേഷണം നടത്തുകയും കുറ്റക്കാരനല്ലെന്ന് തെളിയിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.
ഇതേതുടര്‍ന്ന് പ്രതാപചന്ദ്രനെതിരെ വകുപ്പ് തലത്തില്‍ ശിക്ഷാനടപടികളുമുണ്ടായി. വാദിക്ക് വേണ്ടി അഭിഭാഷകരായ ആര്‍. വിജയചന്ദ്രന്‍, വി.എം. മനു, എച്ച്. സമീന എന്നിവര്‍ ഹാജരായി.