കട്ടപ്പന: വിദേശജോലി വാഗ്ദാനം ചെയ്ത് യുവതി നിരവധി പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. സ്വരാജ് മുരിക്കാട്ട് കുടി സ്വദേശിനി സിന്ധു മനോജിനെതിരെയാണു പരാതി. ജൂണില്‍ കോഴിമല സ്വദേശിനിയുടെ പരാതിയില്‍ സിന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യത്തില്‍ വിട്ടിരുന്നു.
റഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശി ഷൗക്കത്തലിയില്‍ നിന്നും രണ്ടര ലക്ഷം, കാഞ്ഞിരപ്പള്ളി സ്വദേശി ബിബിനില്‍ നിന്നും രണ്ടു ലക്ഷം, ബിബിന്റെ സഹോദരിയില്‍ നിന്നും 35,000, എറണാകുളം സ്വദേശികളായ മൂന്ന് പേരില്‍ നിന്നും രണ്ടു ലക്ഷം വീതം, ഏറ്റുമാനൂര്‍ സ്വദേശിയില്‍ നിന്നും രണ്ടര ലക്ഷം എന്നിങ്ങനെ വാങ്ങിയെന്നാണു പരാതി. പതിനഞ്ചിലധികം പേര്‍ തട്ടിപ്പിനിരയായതായാണ് വിവരം.
പത്തനംതിട്ട സ്വദേശികളായ പുറമറ്റം സ്വദേശി ടി.കെ. സന്തോഷില്‍നിന്നും 45,000 രൂപയും മകള്‍ക്ക് ജോലി നല്‍കാമെന്ന് പറഞ്ഞ് ജോയ്‌സ് എന്ന യുവതിയില്‍ നിന്നും 75,000 രൂപയും ഇവരുടെ സഹോദരന്റെ മക്കളായ സബിനില്‍ നിന്നും 55,000 രൂപയും ജിത്തുമോന്റെ പക്കല്‍ നിന്നും 55,000 രൂപയും വാങ്ങിയെന്നാണ് പരാതി.
റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയവര്‍ക്ക് തട്ടിപ്പ് വിസ നല്‍കി ഡല്‍ഹിയിലേക്ക് അയച്ചിരുന്നു. എന്നാല്‍, വിസ ശരിയല്ലാത്തതിനാല്‍ ഇവര്‍ക്ക് തിരികെ പോരേണ്ടി വന്നു. ഒളിവില്‍ കഴിയുന്ന പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.