ബംഗളുരു: ബന്ധുവായ പെൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ പതിനെട്ടുകാരനെ ബന്ധുക്കൾ ചേർന്ന് തട്ടിക്കൊണ്ടുപോയി തീകൊളുത്തി. വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റ നില അതീവ ഗുരുതരം. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.
ബംഗളുരുവിലെ എസിഎസ് കോളേജിലെ ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ ശശാങ്കാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തെത്തുടർന്ന് ശശാങ്കിന്റെ പിതാവ് രംഗനാഥ് പോലീസിൽ പരാതി നൽകി. മൈസൂരിലുള്ള അകന്ന ബന്ധത്തിൽപ്പെട്ട പെൺകുട്ടിയുമായി മകൻ പ്രണയത്തിലായിരുന്നെന്നും ഇതിൽ ബന്ധുക്കൾക്കുള്ള എതിർപ്പാണ് ആക്രമണത്തിന് കാരണമെന്നും രംഗനാഥ് ആരോപിച്ചു.
സംഭവ ദിവസം കോളജിൽ പോയ ശശാങ്ക് ക്ലാസ് ഇല്ലാത്തതിനാൽ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് തട്ടിക്കൊണ്ടുപോയത്. കോളേജിൽ നിന്നും ബസ് സ്റ്റോപ്പിലേക്ക് നടന്ന ശശാങ്കിനെ കാറിലെത്തിയ ഏഴംഗ സംഘം തട്ടിക്കൊണ്ടുപോയി നഗരത്തിൽ നിന്നും മാറി കനിമിനിക് ടോൾ പ്ലാസയ്ക്ക് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് തീകൊളുത്തുകയായിരുന്നു.
പെൺകുട്ടിയുമായി ശശാങ്ക് ഒരു വർഷത്തിലായി പ്രണയത്തിലായിരുന്നു. ജൂലൈ മൂന്നിന് ശശാങ്ക് പെൺകുട്ടിയുമായി സ്വന്തം വീട്ടിലെത്തുകയും ഇരു കുടുംബങ്ങളും എതിർക്കുകയും ചെയ്തിരുന്നു. ജൂലൈ പത്തിന് പെൺകുട്ടിയുടെ മാതാപിതാക്കൾ ശശാങ്കിന്റെ വീട്ടിലെത്തി മകളെ ബലമായി തിരിച്ചുകൊണ്ടു പോയി.
ശശാങ്കിനെ ആക്രമിച്ചവരെല്ലാം ഇരു കുടുംബത്തിന്റേയും ബന്ധുക്കൾ തന്നെയാണ്. ഇതിൽ ഒരാൾ പെൺകുട്ടിയുടേയും ശശാങ്കിന്റേയും അമ്മാവനാണ്. ഇവർ ശശാങ്കിനെ തീ കൊളുത്തിയ ശേഷം സ്ഥലത്തിന്റെ ലൊക്കേഷൻ രംഗനാഥിന്റെ സഹോദരിയുടെ വാട്സ്ആപ്പിലേക്ക് അയയ്ക്കുകയും എത്രയും വേഗം എത്തിയാൽ മകനെ രക്ഷിക്കാമെന്ന് മുന്നറിയിപ്പ് നൽകുകയുമായിരുന്നു.
പ്രശ്നം രമ്യമായി പരിഹരിക്കാമെന്ന് താൻ ബന്ധുക്കളോട് പറഞ്ഞിരുന്നെങ്കിലും ശശാങ്കിനെ പെട്രോൾ ഒഴിച്ച് കത്തിക്കുമെന്ന് അമ്മാവൻ ഭീഷണിപ്പെടുത്തിയിരുന്നതായും രംഗനാഥ് പോലീസിനെ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാരെ എത്രയും വേഗം പിടികൂടുമെന്നും തക്കതായ ശിക്ഷ നൽകുമെന്നും അദ്ദേഹം അറിയിച്ചു.