തിരുവനന്തപുരം: ദേവസ്വം-പട്ടികജാതി പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് എ സമ്പത്തിനെ നിയമിച്ചതോടെ അധികാര കേന്ദ്രങ്ങളിലെ തുടര്‍ സാന്നിധ്യമായി സമ്പത്ത് മാറുന്നു.
2019ല്‍ ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും തോറ്റതോടെ അന്നത്തെ സര്‍ക്കാര്‍ ഡല്‍ഹി കേരളാ ഹൗസില്‍ സമ്പത്തിന് കാബിനറ്റ് പദവിയില്‍ പ്രത്യക നിയമനം നല്‍കിയിരുന്നു. ഭരണത്തുടര്‍ച്ച വന്നതോടെ ഒരു പ്രധാന വകുപ്പില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം കൂടി നല്‍കിയതോടെ സമ്പത്തിന്റെ സ്വാധീനമാണ് തെളിയുന്നത്.
സിപിഎം ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും ടേമും ടേണുമൊക്കെ തീരുമാനിച്ച പാര്‍ട്ടിയാണ്. പക്ഷേ സമ്പത്തിന്റെ കാര്യത്തില്‍ ഈ മാന ദണ്ഡങ്ങളൊന്നുമുണ്ടായില്ല. മൂന്നു തവണ എംപിയായിരുന്ന എ സമ്പത്ത് കഴിഞ്ഞ തവണ നാലാമതും ലോക്‌സഭയിലേക്ക് മത്സരിച്ചിരുന്നു.
എന്നാല്‍ തോല്‍ക്കാനായിരുന്നു വിധി. എന്നാല്‍ തോറ്റ സമ്പത്തിനെ ഡല്‍ഹിയില്‍ ക്യാബിനറ്റ് പദവിയോടെ നിയമിക്കാനാണ് പിണറായി വിജയന്‍ തുനിഞ്ഞത്. കേരളാ ഹൗസില്‍ വലിയ ഓഫീസും സ്റ്റാഫുമടക്കം സമ്പത്തിന് നല്‍കി.
അതുവഴി കുറച്ചു കോടികള്‍ പാഴായി എന്നല്ലാതെ ഒരു ഗുണവുമുണ്ടായില്ല. കോവിഡ് പ്രതിസന്ധി കാലത്ത് പോലും കേരളാ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പോലും നില്‍ക്കാതെ നേരത്തെ നാട്ടിലേക്ക് പോന്ന ആളാണ് സമ്പത്ത്. എന്തായാലു ഭരണത്തുടര്‍ച്ച ഉണ്ടായപ്പോഴും സമ്പത്തിനെ പിണറായി കൈവിട്ടില്ല.
ഇത്തവണ പിന്നാക്കക്ഷേമ-ദേവസ്വം വകുപ്പിന്റെ മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായാണ് സമ്പത്തിന് ചുമതല. ഫലത്തില്‍ പിന്നാക്ക ക്ഷേമ വകുപ്പ് ഒഴികെ ദേവസ്വത്തിലെ കാര്യങ്ങളൊക്കെ നിശ്ചയിക്കുക സമ്പത്ത് തന്നെയാകും. ഭരണപരിചയവും പ്രാപ്തിയുമുളള കെ രാധാകൃഷ്ണന്റെ വകുപ്പില്‍ പോലും കൈകടത്തലിനായാണ് ഈ പ്രൈവറ്റ് സെക്രട്ടറി നിയമനം എന്നും ആക്ഷേപം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
ദേവസ്വം വകുപ്പ് പിന്നാക്ക വിഭാഗക്കാരന് നല്‍കിയെന്ന പരാതിക്ക് പരിഹാരമായിക്കൂടിയാണ് സമ്പത്തിനെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാക്കിയതെന്നും സൂചനയുണ്ട്. സമ്പത്തിനെ ഇങ്ങനെ അധികാരത്തിന്റെ ഭാഗമാക്കുന്നതില്‍ കടുത്ത എതിര്‍പ്പാണ് സിപിഎമ്മിനുള്ളില്‍ ഉണ്ടാക്കിയിട്ടുള്ളത്.