തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ടോളം നീണ്ട നിയമ പോരാട്ടമാണ് സിസ്റ്റര്‍ അഭയക്കേസില്‍ നടന്നത്. പൊലീസും ക്രൈം ബ്രാഞ്ചും അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ ഏറെ നിര്‍ണായകമായത് അന്ന് ഫയര്‍ഫോഴ്‌സ് ജീവനക്കാരനായിരുന്ന ഗോപിനാഥ പിള്ളയുടെ മൊഴിയാണ്.
കോണ്‍വെന്റിലെ കിണറ്റില്‍ ഒരു കന്യാസ്ത്രീ അകപ്പെട്ടു എന്ന് പറഞ്ഞാണ് ഫയര്‍ഫോഴ്‌സിനെ വിളിച്ചത്. ഫയര്‍മാനായിരുന്ന ഗോപിനാഥ പിള്ളയും സഹപ്രവര്‍ത്തകരും ഉടനെ പാഞ്ഞെത്തി.
പാതാളക്കരണ്ടി ഉപയോഗിച്ച് മൃതദേഹം പാതി പൊക്കി. അതിന് ശേഷം ഏണി കിണറ്റിലേക്ക് ഇറക്കി. സഹപ്രവര്‍ത്തകനായ റഷീദ് ആദ്യവും പിന്നാലെ താനും കിണറ്റിലേക്ക് ഇറങ്ങിയെന്ന് ഗോപിനാഥപിള്ള ഓര്‍ക്കുന്നു.
ഏണിയില്‍ നിന്ന് കൊണ്ടാണ് മൃതദേഹം മുകളിലേക്ക് കയറ്റിയത്. അതിനിടെ മൃതദേഹത്തില്‍ നിന്ന് നൈറ്റി പൊങ്ങിപ്പോയി. സിസ്റ്റര്‍ അഭയ അടിവസ്ത്രം ധരിച്ചിട്ടില്ലെന്ന് ഗോപിനാഥ പിള്ള കണ്ടു. അദ്ദേഹം തയ്യാറാക്കിയ റിപ്പോര്‍ട്ടിലും ഇക്കാര്യം രേഖപ്പെടുത്തി. എന്നാല്‍ പൊലീസ് റിപ്പോര്‍ട്ടില്‍ അടിവസ്ത്രം ഉണ്ടെന്നാണ് പറഞ്ഞിരുന്നത്.
അതോടെ ഏതാണ് സത്യം എന്ന് ആശയക്കുഴപ്പമായി. കേസ് സി.ബി.ഐ ഏറ്റെടുത്ത് കഴിഞ്ഞ് ഗോപിനാഥ പിള്ളയയെ ബാംഗ്ലൂരില്‍ കൊണ്ടുപോയി ബ്രയിന്‍ മാപ്പിംഗിനും പോളിഗ്രാഫ് പരിശോധനയ്ക്കും വിധേയനാക്കി. സി.ബി.ഐയ്ക്ക് സത്യം ബോധ്യമായി. കേസില്‍ ഏറെ നിര്‍ണായകമായ മൊഴിയായിരുന്നു ഇദ്ദേഹത്തിന്റേത്. താന്‍ കണ്ടകാര്യങ്ങള്‍ മാത്രമേ അന്വേഷണ ഏജന്‍സികളോടും കോടതിയിലും പറഞ്ഞിട്ടുള്ളൂ എന്ന് ഗോപാനാഥ പിള്ള ഏഷ്യാനെറ്റ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.