പുതുക്കാട് : ദേശീയപാത നന്തിക്കരയില്‍ പിക്കപ്പ് വാൻ ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഓട്ടോയിലെ യാത്രക്കാരായ 5 സ്ത്രീകള്‍ക്ക് പരുക്ക്. അന്തിക്കാട്ടുനിന്ന് ആലുവയിൽ ബലിയിടാന്‍ പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. അന്തിക്കാട് മങ്കന്‍തറ വീട്ടില്‍ വാസുവിന്റെ മകന്‍ വൈശാഖാണ് (33) മരിച്ചത്.
വൈശാഖിന്റെ സഹോദരി വന്ദന, തങ്കമ്മ, അമ്മിണി, കല്യാണി, കൗസല്യ എന്നിവര്‍ക്കാണ് പരുക്കേറ്റത്. അപകടത്തിനു ശേഷം നിർത്താതെ പോയ വാൻ പൊലീസ് കണ്ടെത്തി. ഡ്രൈവർ പൊള്ളാച്ചി സ്വദേശി രമേഷ് ബാബു (34) വിനെ അറസ്റ്റ് ചെയ്തു.
ഇന്നു പുലര്‍ച്ചെ 1.15 നായിരുന്നു അപകടം. പച്ചക്കറി കയറ്റിയ പിക്കപ്പ് വാന്‍ ഇടിച്ച് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഡിവൈഡറിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വൈശാഖിനെ ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
പരുക്കേറ്റവരെ ചാലക്കുടി സെന്റ് ജയിംസ്, കൊടകര ശാന്തി, തൃശൂര്‍ എലൈറ്റ്, തൃശൂര്‍ മെഡിക്കല്‍ കോളജ് എന്നീ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ടോള്‍പ്ലാസയിലെയും 108ലെ ആംബുലന്‍സുകളിലും പുതുക്കാട് പൊലീസ്, ഹൈവേ പൊലീസ് എന്നിവരുടെ ജീപ്പുകളിലുമായാണ് പരുക്കേറ്റവരെ ആശുപത്രികളിലെത്തിച്ചത്.
അപകടത്തെ തുടര്‍ന്ന് നിര്‍ത്താതെ പോയ വാനിനെപ്പറ്റി പുതുക്കാട് പൊലീസ് സമീപത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വാൻ പരിയാരത്തുള്ള ബാർ ഹോട്ടലിനു സമീപം ഒളിപ്പിച്ചു നിർത്തിയ നിലയിലാണ് കണ്ടെത്തിയത്.
എസ്ഐ സജി വർഗീസ്, എസ്‌സിപിഒ ആന്റോ, ഹോം ഗാർഡ് ബാബു എന്നിവർ ചേർന്നാണ് വാഹനവും ഡ്രൈവറെയും പിടികൂടിയത്.