മൂലമറ്റം: തൊടുപുഴ-പുളിയന്‍മല സംസ്ഥാന പാതയിൽ അപകടം പതിവാകുന്നു. പൊതുമരാമത്ത് വകുപ്പ് അധികാരികളുടെ നിസംഗതയാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ഈ റോഡിൽ ഓട തെളിച്ചിട്ട് വർഷങ്ങളായി. കാടും തെളിക്കാറില്ല. വല്ലപ്പോഴും മെഷീന്‍ ഉപയോഗിച്ച് കാടിൻ്റെ തലയ്ക്കം വെട്ടുന്നതല്ലാതെ യാതൊരു പണിയും നടത്താറില്ല. കൂടാതെ സ്വകാര്യ വ്യക്തികള്‍ വീട് പണിയാനും വീട്ടിലേക്ക് റോഡ് വെട്ടാനും ഓടകൾ അടച്ച് കെട്ടുന്നതുമൂലം ഓടയിലൂടെ ഒഴുകേണ്ട വെള്ളം റോഡിലൂടെ ഒഴുകുന്നു.
തുടര്‍ച്ചയായി റോഡിൻ്റെ ഇരു വശവും കൂടി വെള്ളമൊഴുകി റോഡിൽ പായൽ പിടിക്കുകയും ചെറു വാഹനങ്ങള്‍ വലിയ വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ നിയന്ത്രണംവിട്ട് പാളി അപകടത്തിൽ പെടുകയും ചെയ്യുന്നത് ഇവിടെ പതിവാണ്.
ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങളുമാണ് ഇവിടെ കൂടുതല്‍ അപകടത്തില്‍ പെടുന്നത്. റോഡിലൂടെ നടന്നുപോകുന്നവരും അപകടത്തിൽ പെടാറുണ്ട്.
വാഹനങ്ങൾ അമിത വേഗത്തിൽ പോകുന്നത് കൊണ്ട് നടന്നു പോകുന്നവരുടെ വസ്ത്രത്തിലും ശരീരത്തിലും ചെളി കൊണ്ട് നിറയും. പൊതുമരാമത്ത് വകുപ്പ് ഇതൊന്നും കണ്ടില്ലന്ന മട്ടാണ്.
അപകടം നടന്നാലും റോഡ് തകർന്നാലും പൊതുമരാമത്ത് വകുപ്പ് തിരിഞ്ഞുനോക്കാറില്ല. ഈ സമീപനം തുടരുകയാണെങ്കില്‍ അധികാരികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്നും നാട്ടുകാര്‍ പറയുന്നു.
അതുകൊണ്ട് മൗനം വെടിഞ്ഞ് പൊതുമരാമത്ത് അധികൃതർ അശോക കവല മുതൽ നാട്ടുകാണി വരെയുള്ള റോഡിന്‍റെ ശോച്യാവസ്ഥ നേരിട്ട് കണ്ട് മനസ്സിലാക്കണമെന്നും റോഡരികിലെ ഓട നികത്തിക്കൊണ്ടുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ തടയുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും നാട്ടുകാർ ഒന്നടങ്കം വശ്യപ്പെട്ടു.