കോഴിക്കോട്: കവർച്ച ചെയ്ത വസ്തുക്കളുമായി അപകടത്തില്‍ പെട്ട് പൊലീസിന്റെ പിടിയിലായ പ്രതി ജയിലിലേക്കുള്ള യാത്രയ്ക്കിടെ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
നവമ്പര്‍ 29 ന് മൂന്നംഗ സംഘം സഞ്ചരിച്ച ജീപ്പ് കൊടുവള്ളിയില്‍ അപകടത്തില്‍ പെടുകയും ഒരാള്‍ ഓടി രക്ഷപ്പെടുകയും ചെയ്തിരുന്നു. മലപ്പുറം പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് ഓടപറമ്പില്‍ അജ്മല്‍(25) ആണ് കോഴിക്കോട് തൊണ്ടയാട് ബൈപ്പാസില്‍ വെച്ച് രക്ഷപ്പെട്ടത്.
മോഷണ വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അജ്മലിന്റെയും പുത്തണത്താണി ചുങ്കം ആലുങ്ങല്‍ ജുനൈദിന്റെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്തു. തുടരന്വേഷണത്തിനായി രണ്ട് പേരെയും കൊടുവള്ളി പോലീസ് മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി തിരികെ ജയിലിലേക്ക് എത്തിക്കുന്നതിനിടെ തൊണ്ടയാട് ബൈപ്പാസിലെ സിഗ്നലില്‍ വാഹനം നിര്‍ത്തിയപ്പോള്‍ ഇരുവരും പോലീസ് വാഹനത്തില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു.
ജുനൈദിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടിയെങ്കിലും അജ്മലിനെ കണ്ടെത്താനായില്ല. കൈ വിലങ്ങുമായാണ് പ്രതി രക്ഷപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. പതിനെട്ടോളം മോഷണ കേസുകളിലെ പ്രതിയാണ് അജ്മല്‍. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.