തിരുവനന്തപുരം: പോലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ തന്റെ കാലിലൂടെ ഔദ്യോഗിക വാഹനം കയറ്റിയിറക്കാന്‍ ശ്രമിച്ചെന്ന മൊഴിയിലുറച്ച് എ.ഡി.ജി.പിയുടെ മകള്‍.
ക്രൈംബ്രാഞ്ചിനു നല്‍കിയ മൊഴിയിലാണു അവര്‍ നിലപാടില്‍ ഉറച്ചുനിന്നത്. എന്നാല്‍, എ.ഡി.ജി.പിയുടെ മകള്‍ സ്വകാര്യ ആശുപത്രിയില്‍ നല്‍കിയ രേഖയില്‍ മറിച്ചാണു രേഖപ്പെടുത്തിയിട്ടുള്ളത്. ഓട്ടോറിക്ഷ തട്ടി പരുക്കേറ്റെന്നാണു ആശുപത്രി രേഖയിലുള്ളത്. ഇതോടെ ഗവാസ്‌കറുടെ പരാതിയും ഐ.പി.എസ്. പുത്രിയുടെ പരാതിയും കൂടുതല്‍ അന്വേഷണത്തിനു വിധേയമാക്കുമെന്നു ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു.
ആശുപത്രി രേഖയിലെ പൊരുത്തക്കേട് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നാണു ക്രൈംബ്രാഞ്ച് സംഘം ഐ.പി.എസ്. പുത്രിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്. ഗവാസ്‌കറിന്റെ പെരുമാറ്റം തന്നെ പലപ്പോഴും ചൊടിപ്പിച്ചിട്ടുണ്ട്. ഗവാസ്‌കറെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും നടപ്പായില്ല. സംഭവദിവസം കനക്കുന്നിലേക്കു പോകുന്ന സമയത്തും ഗവാസ്‌കര്‍ അപമര്യാദയായി പെരുമാറി. കാറില്‍നിന്നിറങ്ങിയ തന്റെ കാലിലൂടെ വാഹനം കയറ്റിയിറക്കാന്‍ ശ്രമിച്ചു. ഇതിനിടെ കാലിനു പരുക്കേറ്റെന്നാണു യുവതിയുടെ മൊഴി. ഇതേ മൊഴിയാണു എ.ഡി.ജി.പിയും ഭാര്യയും നല്‍കിയത്.
ഔദ്യോഗിക വാഹനം അലക്ഷ്യമായി ഓടിച്ച് അപകടത്തില്‍പെട്ടാണു ഗവാസ്‌കര്‍ക്കു പരുക്കേറ്റതെന്ന നിലപാട് എ.ഡി.ജി.പിയും ആവര്‍ത്തിച്ചു. തന്നെയും കുടുംബത്തെയും അപമാനിക്കാനും കുടുക്കാനുമുളള നീക്കങ്ങള്‍ നടക്കുന്നുവെന്നും എ.ഡി.ജി.പി. പറയുന്നു.