അടിമാലി: പ്രസവം കഴിഞ്ഞയുടൻ തന്നെ ഭാര്യയേയും പിഞ്ചുകുഞ്ഞിനേയുംകൂട്ടി ടൂർ പോകണമെന്നു പറഞ്ഞ് ആശുപത്രിയിൽ ബഹളമുണ്ടാക്കിയ ഭർത്താവും സുഹൃത്തും അറസ്റ്റിൽ. അടിമാലി താലൂക്ക് ആശുപത്രിയിൽ വെള്ളിയാഴ്ച വൈകിട്ട് നാലോടെയാണു സംഭവം
മൂന്നാർ പെരിയവര എസ്റ്റേറ്റിൽ താമസിക്കുന്ന നവീൻ തോമസ്, ഇയാളുടെ സുഹൃത്ത് മൂന്നാർ ന്യൂ കോളനിയിൽ താമസിക്കുന്ന സെൽവം എന്നിവരാണ് പ്രശ്നക്കാർ.
ഉച്ചയ്ക്ക നവീനിന്റെ ഭാര്യ പ്രസവിച്ചു. വിവരമറിഞ്ഞ സന്തോഷത്തിൽ നവീനും സെൽവവും തൊട്ടടുത്ത ബാറിൽ കയറി മദ്യപിച്ചു. തിരികെ ആശുപത്രിയിലെത്തിയ നവീൻ ഭാര്യയെയും നവജാത ശിശുവിനെയും കൊണ്ട് കൊടൈക്കനാലിനു ടൂർ പോകണമെന്ന് ഡ്യൂട്ടി നഴ്സിനോട് ആഗ്രഹം പ്രകടിപ്പിച്ചു.
സംഭവം ആദ്യം തമാശയെന്ന് മട്ടിൽ നഴ്സ് തള്ളി. എന്നാൽ, ഇരുവരും ലേബർ റൂമിലേക്ക് ഇടിച്ചുകയറാൻ ശ്രമിച്ചു. ഇതോടെ ഡോക്ടർ എത്തി സംസാരിച്ചെങ്കിലും ഇവർ പിൻമാറാൻ കൂട്ടാക്കിയില്ല. ഇതോടെ ഒച്ചയും ബഹളവുമായി. സെക്യൂരിറ്റിക്കാരും രോഗികളും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും പ്രകോപിതരായി.
ഇതോടെ ആശുപത്രി ജീവനക്കാർ പോലീസിൽ വിവരമറിയിച്ചു. പുരുഷൻമാർക്ക് പ്രവേശനമില്ലാത്ത ലേബർ റൂമിൽ മദ്യലഹരിയിൽ കയറുകയും ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്തതായി ജീവനക്കാർ പോലീസിനോടു പറഞ്ഞു.