തൊടുപുഴ: സർക്കാർ സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ നടപ്പിലാക്കി കൊണ്ടിരിക്കുമ്പോൾ പഠനം നടക്കാതെ വന്ന ഇടുക്കി ജില്ലയിലെ ആദിവാസി- ഗോത്രവർഗ്ഗ -മലയോര മേഖലകളിലെ കുട്ടികൾക്ക്
കൈത്താങ്ങായി ഇടുക്കി എംപി ഡീൻ കുര്യാക്കോസ്.
ടെലിവിഷൻ സൗകര്യമോ ഇൻറർനെറ്റ് സൗകര്യമോ മൊബൈൽ കവറേജോ ഇല്ലാത്തതിൻറെ പേരിൽ ഓൺലൈൻ ക്ലാസ്സിൽ പഠിക്കാൻ പറ്റാതെ വന്ന കുട്ടികൾക്ക് ഡീൻ കുര്യാക്കോസ് നേതൃത്വം നൽകുന്ന ഇടുക്കി കെയർ ഫൗണ്ടേഷൻ അൽ-അസ്സർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസുമായി ചേർന്ന് കുട്ടികളുടെ പഠനാവശ്യത്തിനായി 10 സ്മാർട്ട് ടിവിയും ഡിഷ് കണക്ഷനുകളും എത്തിച്ചു നൽകുകയായിരുന്നു.
ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസിക്കുടികൾ ഉള്ളത് ദേവികുളം താലൂക്കിലാണ്. അടിമാലി പഞ്ചായത്തിലെ 8 കുടികളിലേക്കും ഇടമലക്കുടിയിലെ 2 കുടികളിലേക്കുമാണ് ടി.വികൾ വിതരണത്തിന് കൈമാറിയത്. അടിമാലി ചിന്നപ്പാറ ആദിവാസി കുടിയിൽ വച്ച് നടന്ന ചടങ്ങിൽ ഡീൻ കുര്യാക്കോസ് ട്രൈബൽ ഡെവലപ്മെൻറ് ഓഫീസർ എസ് സന്തോഷിന് ടി.വികൾ കൈമാറി.
തുടർന്ന് തലനിരപ്പൻ, തട്ടേക്കണ്ണൻ കുടികളിൽ എംപി നേരിട്ടെത്തി ടി.വി.കൾ നൽകി. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദീപാ രാജീവ്, മെമ്പർമാരായ മേരി യാക്കോബ്, ദീപ മനോജ്, അച്ചാമ്മ ചാക്കോ, ഐ.എൻ.ടി.യു.സി വർക്കിങ് കമ്മിറ്റി അംഗം ബാബു പി. കുര്യാക്കോസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്. അരുൺ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സി.എസ്.നാസർ, കെ.എസ്.യു
സംസ്ഥാന ജനറൽ സെക്രട്ടറി ജോബി ചെമ്മല, കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ജോസുകുട്ടി ജോസഫ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.