തോന്നയ്ക്കൽ: വെൽഫെയർ പാർട്ടി ചിറയിൻകീഴ് നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ. അനിൽകുമാറിനെ വരവേറ്റ് തോന്നയ്ക്കൽ ലാൽ ബാഗ് കോളനി. സ്ഥാനാർത്ഥിയുടെ തോന്നയ്ക്കൽ മേഖല പര്യടനത്തിന് കോളനിയിൽ നിന്നു തന്നെയാണ് തുടക്കം കുറിച്ചത്.
കോളനി മുഴുവനും സന്ദർശനം നടത്തിയ സ്ഥാനാർത്ഥിയോട് ഒട്ടനവധി ആവശ്യങ്ങളാണ് പ്രദേശത്തുകാർ ആവശ്യപ്പെട്ടത്. വൈദ്യുതി, കുടിവെള്ളം, ശുദ്ധമായ പാർപ്പിടം തുടങ്ങി അടിസ്ഥാന ആവശ്യങ്ങൾക്കാണ് അധികാരത്തിലെത്തിയാൽ ആദ്യം മുൻഗണന നൽകുന്നതെന്ന് സ്ഥാനാർത്ഥി അഡ്വ. അനിൽകുമാർ പറഞ്ഞു. കോളനികളിൽ താമസിക്കുന്നവരോട് അവഗണന ഒരു പാരമ്പര്യമെന്ന രീതിയിൽ ഇടത് - വലത് മുന്നണികൾ തുടരുകയാണ്. ഈ കാഴ്ചപ്പാട് തന്നെ മാറേണ്ടതുണ്ട്.
വിദ്യാഭ്യാസ മുന്നേറ്റത്തിനായി കോളനിയിൽ പ്രത്യേക പാക്കേജ് നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലൈബ്രറി, എല്ലാ വീടുകളിലേക്കും കുടിവെള്ള പൈപ്പ് ലൈൻ കണക്ഷൻ, കളിസ്ഥലം നിർമാണം തുടങ്ങി ധാരാളം വാഗ്ദാനങ്ങൾ സ്ഥാനാർത്ഥി നൽകുകയുണ്ടായി. രാവിലെ ഒമ്പത് മണിയോടെ കോളനിയിൽ എത്തിയ സ്ഥാനാർത്ഥി വൈകീട്ട് മൂന്ന് വരെ കോളനിയിൽ ചെലവഴിച്ചു. മഹേഷ് തോന്നയ്ക്കൽ, അയ്യൂബ് ഖാൻ, മെഹ്ബൂബ്, ആദിൽ മുരുക്കുംപുഴ, ഗോപുമോൻ തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു. ഇന്ന് പെരുമാതുറയിലാണ് സ്ഥാനാർത്ഥിയുടെ പര്യടനം.