തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ എയർ സ്ട്രിപ്പ് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിലാണ് എയർ സ്ട്രിപ്പ് സ്ഥാപിക്കുക. സംസ്ഥാനത്ത് വ്യോമഗതാഗത സൌകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയാണെന്ന് പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് നിലവിലുള്ള വിമാനത്താവളങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന കൂടുതൽ സർവീസുകൾ തുടങ്ങുന്നതിന് കേന്ദ്ര സിവിൽ ഏവിയേഷൻ വകുപ്പുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. നിർദിഷ്ട ശബരിമല വിമാനത്താവളം തീർഥാകടകർക്ക് പുറമെ ചെങ്ങന്നൂർ, തിരുവല്ല എന്നിവിടങ്ങളിലുള്ളവർക്ക് ഏറെ പ്രയോജനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാസർകോട്-തിരുവനന്തപുരം ഹൈസ്പീഡ് റെയിൽപാതയുടെ നിർമാണത്തിന് പണം തടസമാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 66000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കുള്ള പണം സർക്കാർ നൽകും. തലശേരി-മൈസൂരു പാത യാഥാർഥ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി വാട്ടർമെട്രോയുടെ നിർമാണം രാജ്യാന്തര നിലവാരത്തിൽ നടത്തും. കോവളം-ബേക്കൽ ദേശീയജലപാതയിലൂടെ ബോട്ട് സർവീസ് അടുത്ത വർഷം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മഴക്കാലത്ത് താമരശേരി ചുരത്തിൽ മണ്ണിടിച്ചിൽ മൂലം ഗതാഗതം തടസപ്പെടുന്നതിന് പരിഹാരമായി വയനാട്ടിലേക്ക് തുരങ്കപാത നിർമിക്കും. കണ്ണരൂിൽനിന്ന് വയനാട്ടിലേക്ക് മറ്റൊരുപാതയുടെ നിർമാണവും പരിഗണനയിലുണ്ട്. തീരദേശ-മലയോര ഹൈവേകലുടെ നിർമാണം അടുത്ത വർഷം പൂർത്തിയാക്കും. ഡിസംബർ-മെയ് കാലയളവിൽ സംസ്ഥാനത്തെ എല്ലാ റോഡുകളുടെയും അറ്റകുറ്റപ്പണി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.