പാലക്കാട്: മന്ത്രി കെ.ടി. ജലീലിനെ ന്യായീകരിച്ചും അദ്ദേഹത്തിനു പൂർണ പിന്തുണ പ്രഖ്യപിച്ചും മന്ത്രി എ.കെ.ബാലൻ. ജലീലിനെ പ്രതിപക്ഷം വേട്ടയാടുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
കേന്ദ്ര ഏജൻസി അദ്ദേഹത്തിൽ നിന്നു വിവരങ്ങൾ തേടുക മാത്രമാണു ചെയ്തത്. വ്യക്തി എന്ന നിലയിലാണു അദ്ദേഹത്തിന് നോട്ടിസ് നൽകിയത്. മതഗ്രന്ഥം എത്തിച്ചത് നിയമപരമായാണ്. കേന്ദ്രം അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുന്നതിനെക്കുറിച്ചു കോൺഗ്രസ് നേതൃത്വം തന്നെ എണ്ണിയെണ്ണി പറഞ്ഞിട്ടുണ്ട്. അതേ നിലപാടാണോ കേരളത്തിലെ കോൺഗ്രസിനും പ്രതിപക്ഷ നേതാവിനുമെന്നു വ്യക്തമാക്കണമെന്ന് മന്ത്രി ബാലൻ ആവശ്യപ്പെട്ടു.
കർണാടക മുഖ്യമന്ത്രിയെ കേസ് നിലനിൽക്കെയാണ് വീണ്ടും മുഖ്യമന്ത്രിയാക്കിയത്. ബിജെപി നേതാവ് ശിവരാജ് സിങ് ചൗഹാനെതിരെയുള്ള അഴിമതിക്കേസ് എവിടം വരെയായി. കേരളത്തിൽ ഇപ്പോൾ നടക്കുന്നത് നെറികെട്ട സമീപനമാണ്.
ഇതിനെതിരെ ജനം പ്രതികരിക്കണം. സമരം വേണ്ടെന്നല്ല. സമരം ആകാം. കോടതിയിലും പോകാം. പക്ഷേ അത് മലയാളികളുടെ ആരോഗ്യത്തെ ഹനിച്ചാകരുത് - മന്ത്രി പറഞ്ഞു.