തൊടുപുഴ : സീറോ മലബാർ സഭ തലവനായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ അപകീർത്തിപ്പെടുത്തുവാൻ വ്യാജ രേഖകൾ നിർമ്മിച്ച മുഴുവൻ പ്രതികൾക്കെതിരെയും മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റും സഭാ വക്താവുമായ അഡ്വ. ബിജു പറയനിലം ആവശ്യപ്പെട്ടു.
സഭാ നേതൃത്വത്തെ ദുര്‍ബലപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ കർശനവും മാതൃകാപരവുമായ നടപടി ഉണ്ടാകണം. സഭാ തലവനെ മോശമായി ചിത്രീകരിച്ചു സഭയുടെ വിശ്വാസ്യത തകർക്കുവാനാണ് വ്യാജ രേഖകൾ നിർമ്മിച്ചത് .
സഭയെ തകർക്കുവാനുള്ള ശ്രമങ്ങളെ സഭയും സമുദായവും ഗൗരവമായാണ് കാണുന്നത്. സഭയെ ശിഥിലമാക്കാനുള്ള ശ്രമങ്ങൾ വർദ്ധിച്ചു വരുന്നതിൽ ആശങ്കയുണ്ട്. ആത്മസംയമനം പാലിക്കുന്നത് ബലഹീനതയായി ആരും കാണരുത്.
സഭയുടെ യോജിപ്പും അതിലൂടെയുള്ള വളർച്ചയുമാണ് സമുദായം ആഗ്രഹിക്കുന്നത്. സഭയ്ക്ക് എതിരെയുള്ള നീക്കങ്ങളെ സമുദായം ഒറ്റക്കെട്ടായി നേരിടുമെന്നും പറയനിലം പറഞ്ഞു. സഭയില്‍ ഭൂമി വിവാദം ഉണ്ടായപ്പോള്‍ മൗനം പാലിച്ച കത്തോലിക്കാ കോണ്‍ഗ്രസ് ഏറെ നാളുകള്‍ക്ക് ശേഷമാണ് കൃത്യമായ ഒരു നിലപാടുമായി രംഗത്ത് വരുന്നതെന്നത് ശ്രദ്ധേയമാണ് .