കയ്യിലൊരുപാത്രവുമായി ക്ലാസ്സ് റൂമിലേക്കെത്തിനോക്കുന്ന ഹൈദരാബാദി പെൺകുട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ അവൾക്കായുള്ള തെരച്ചിലായിരുന്നു സന്നദ്ധസംഘടനയായ എം.വി ഫൗണ്ടഷന്റെ ദേശീയ കോർഡിനേറ്റർ വെങ്കട്ട് റെഡ്ഢി.
ചിത്രം "വിശക്കുന്ന കണ്ണുകൾ ( അക്കാലി ചുപ്പു )" എന്ന ശീർഷകത്തോടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് ദേവൽ ജാം സിംഗ് എന്ന വ്യക്തിയാണ്. ഹൈദരാബാദിലെ 'ഗുഡിമലക്കപൂർ' ഹൈസ്‌കൂളിൽ നിന്നും പകർത്തിയതാണ് ഈ ദൃശ്യം.
ചിത്രത്തിൽ കാണുന്ന പെൺകുട്ടിയാണ് ദിവ്യ. ചേരിയിലെ ഒരു കുടിലിലാണവൾ മാതാപിതാക്കൾക്കൊപ്പം താമസിക്കുന്നത്. അച്ഛന് പഴയ ആക്രിസാധനങ്ങളും പ്ലാസ്റ്റിക്കും പെറുക്കിവിൽക്കുന്ന ജോലിയാണ്. അമ്മ തൂപ്പുകാരിയും. ദിവ്യക്ക് സ്‌കൂളിൽപോകണമെന്നാഗ്രഹമുണ്ടായിരുന്നെങ്കിലും അതിനുള്ള സാഹചര്യം മാതാപിതാക്കൾക്കില്ലായിരുന്നു.രാവിലെ ജോലിക്കു പോകുന്ന മാതാപിതാക്കൾ വൈകുന്നേരം മടങ്ങി വന്നാൽ മാത്രമായിരുന്നു ആഹാരത്തിനുള്ള വഴിയുണ്ടാകുക. ഉച്ചയാഹാരം ഉണ്ടാകില്ല.
ഗുഡിമലക്കപൂർ' ഹൈസ്‌കൂളിൽ ഉച്ചഭക്ഷണസമയത്ത് ദിവ്യ മിക്കപ്പോഴും പാത്രവുമായി എത്തുമായിരുന്നു. കുട്ടികൾ കഴിച്ചശേഷം മിച്ചം വരുന്ന ആഹാരം ഉണ്ടെങ്കിൽ അവൾക്കത് ലഭിച്ചിരുന്നു.
അന്ന് ഉച്ചഭക്ഷണത്തിനുമുന്പ് സ്‌കൂളിലേക്കെത്തിയ ദിവ്യ കുട്ടികൾ പഠിക്കുന്നത് കാണാനുള്ള ജിജ്ഞാസയോ ടെയാണ് ക്ളാസ്സിലേക്കെത്തിനോക്കിയത്. അതുകണ്ട ദേവൽ ജാം സിംഗ് ആ ദൃശ്യം അപ്പോൾത്തന്നെ ക്യാമ റയിൽ പകർത്തുകയും ചെയ്തു..
വെങ്കിട്ട് റെഡ്ഢി ദിവ്യയെ ചേരിയിൽ നിന്നും കണ്ടെത്തി. അവൾക്കു പുതിയ യൂണിഫോമും , ബാഗും, ഷൂസും, പുസ്തകങ്ങളും കുടയും വാങ്ങിനല്കി ഗുഡിമലക്കപൂർ' ഹൈസ്‌കൂളിൽത്തന്നെ അഡ്‌മിഷനും വാങ്ങിനല്കി.
" ലജ്ജാകരമാണ് നമ്മുടെ നാട്ടിലെ ഈ അവസ്ഥ. ഒരു കുട്ടിക്ക് വിശപ്പിനുള്ള ആഹാരവും പഠിക്കാനുള്ള അവകാശവും നിഷേധിക്കപ്പെട്ടിരിക്കുന്നു " വെങ്കിട്ട് റെഡ്ഢി ഫേസ്‌ബുക്കിൽ എഴുതി.
പെൺകുട്ടിയെ സ്‌കൂൾ യൂണിഫോമിൽ അണിയിച്ചൊരുക്കി മാതാപിതാക്കൾക്കുമുന്നിലെത്തിച്ച് അനുഗ്രഹം വാങ്ങിയശേഷം അവൾക്കഡ്‌മിഷൻ വാങ്ങിനല്കിയശേഷമാണ് വെങ്കിട്ട് റെഡ്ഢി ദിവ്യയുടെ സ്‌കൂൾ യൂണിഫോമിലുള്ള ചിത്രം പോസ്റ്റ് ചെയ്തത്.