ആലപ്പുഴ: ആലപ്പുഴ വള്ളികുന്നത്ത് 24കാരി ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍.
തെക്കേമുറി ആക്കനാട്ട് തെക്കേതില്‍ സതീഷിന്റെ ഭാര്യ സവിത(24)യാണ് മരിച്ചത്. പുരുഷ സുഹൃത്തുമായി സംസാരിച്ച ശേഷം ആത്മഹത്യ ഭീഷണി മുഴക്കി മുറിയില്‍ കയറി വാതിലടച്ച സവിത തൂങ്ങിമരിക്കുകയായിരുന്നു. സംഭവ സമയത്ത് ഭര്‍ത്താവ് സതീഷിന്റെ അമ്മയും സഹോദരി പുത്രിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ.
സവിതയും പാവുമ്പ സ്വദേശിയുമായ ഒരു യുവാവുമായി അടുപ്പത്തിലായിരുന്നു. രാത്രി ഇയാളെ ഫോണില്‍ വിളിച്ച് സവിത ആത്മഹത്യ ഭീഷണി മുഴക്കി. അര്‍ധരാത്രിയോടെ യുവാവ് വീട്ടിലെത്തി. വീടിന് പുറത്ത് നടന്ന സംഭാഷണത്തിനിടെ പെട്ടെന്ന് മുറിയില്‍ കയറി യുവതി വാതിലടച്ചു. യുവാവ് ബഹളം വച്ച് ആളെക്കൂട്ടി.
ആളുകളെത്തി മുറി തുറന്ന് നോക്കുമ്പോള്‍ സവിതയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതിനിടെ പുരുഷസുഹൃത്ത് സ്ഥലംവിടുകയും ചെയ്തു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് സവിതയുടെ കുടുംബം ആരോപിക്കുന്നത്.
സ്ത്രീധനമായി നല്‍കിയ 26 പവന്‍ സ്വര്‍ണം കാണാനില്ലെന്നും പരാതിയുണ്ട്. രണ്ടു വര്‍ഷം മുന്‍പായിരുന്നു സവിതയുടെ വിവാഹം. ഭര്‍ത്താവ് വിദേശത്താണ്.
( ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസിലിങ് പിന്തുണക്കായി ഈ നമ്പറുകളിൽ ബന്ധപ്പെടുക. 1056, 0471- 2552056 )