ആലപ്പുഴ: അടച്ചുപൂട്ടാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇടപെടലിലൂടെ ആലപ്പുഴ ആകാശവാണി നിലയത്തിനു പുനർജന്മം.
ആകാശവാണി ആലപ്പുഴ സ്റ്റേഷൻ തുടർന്നു പ്രവർത്തിക്കും. നിർണായക ഘട്ടത്തിൽ രമേശ് ചെന്നിത്തല നടത്തിയ ഇടപെടലുകൾ ആകാശവാണി ആലപ്പുഴ സ്റ്റേഷൻ്റെ പ്രവർത്തന തുടർച്ചക്ക് സഹായിച്ചു.
സ്റ്റേഷൻ പ്രവർത്തനം അവസാനിപ്പിക്കാൻ പ്രസാർ ഭാരതി നിശ്ചയിച്ച അന്തിമ സമയത്തിനു മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് രമേശ് ചെന്നിത്തല സ്റ്റേഷൻ സന്ദർശിച്ചത്. അദ്ദേഹം എത്തിയപ്പോൾ മരണ വീടിന്റെ മൂകതയാണ് അവിടെയുണ്ടായിരുന്നത്.
രാജ്യത്തിന്റെ പലകോണുകളിലെ റേഡിയോ നിലയങ്ങളിലേക്കു ട്രാൻസ്ഫർ വാങ്ങാൻ തയാറായ ജീവനക്കാരാണ് നിലയത്തിലുണ്ടായിരുന്നത്. അവരുടെ മുന്നിൽ വച്ച് ആകാശവാണി സി ഇ ഒ ശശിശേഖർ വെൺപതിയുമായി രമേശ് ചെന്നിത്തല സംസാരിച്ചു.
മത്സ്യതൊഴിലാളികൾ അടക്കമുള്ളവർക്ക് റേഡിയോ സിഗ്നൽ കിട്ടാതാവുന്നതിന്റെ ബുദ്ധിമുട്ട് അദ്ദേഹം സി ഇ ഒ യെ ധരിപ്പിച്ചു. കുട്ടനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വെള്ളം പൊങ്ങിയപ്പോഴും പ്രകൃതി ദുരന്തങ്ങൾ സംഭവിച്ചപ്പോഴും താങ്ങായി നിന്ന റേഡിയോ ആലപ്പുഴയിൽ ചെയ്യുന്ന സേവനം അതുല്യമാണ്. ഫോൺ വച്ചപ്പോൾ തന്നെ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷയായി.
തീരുമാനം പിൻവലിക്കണമെന്ന് കേന്ദ്ര വാർത്താ വിനിമയ മന്ത്രി പ്രകാശ് ജാവേദക്കർക്ക് കത്തയച്ച ശേഷമാണ് രമേശ് ചെന്നിത്തല ആലപ്പുഴയിൽ എത്തിയത്.
നിലയത്തിൽ നിന്ന് പ്രസരണം തുടരാൻ അരമണിക്കൂറിനുള്ളിൽ ആകാശവാണി ഡെപ്യൂട്ടി ഡയറക്റ്റർ ജനറൽ എം. ഗൗരിക്ക് CEO യുടെ പ്രത്യേക നിർദേശം എത്തി.സ്റ്റേഷൻ നിർത്താനുള്ള തീരുമാനം പിൻവലിച്ച വിവരം സ്വന്തം ഫേസ് ബുക്പേജ് വഴി ഇന്നലെ രാത്രി 11 .30 ന് രമേശ് ചെന്നിത്തല പുറംലോകത്തെ അറിയിക്കുകയായിരുന്നു.ആലപ്പുഴ ട്രാൻസ്മിറ്ററിൽ നിന്നും പ്രസരണം അവസാനിപ്പിക്കാൻ മണിക്കൂറുകൾ മാത്രമാണ് മുന്നിലുണ്ടായിരുന്നത്.
ആകാശവാണി ആലപ്പുഴ സ്റ്റേഷൻ ട്രാൻസ്‌മിറ്റർ അടച്ചു പൂട്ടാൻ ആറാം തീയതിയാണ് പ്രസാർഭാരതി ഉത്തരവിട്ടത്. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എംപി ആരിഫ് കത്തയച്ചിട്ടും ഒരാഴ്ച മാത്രമാണ് അടച്ചുപൂട്ടാനുള്ള തീയതി ആകാശവാണി നീട്ടി കൊടുത്തത്.
13 തീയതി രാത്രി പതിനൊന്നു മണിക്ക് പ്രസരണം അവസാനിപ്പിക്കണമെന്ന് പ്രസാർഭാരതി അന്ത്യശാസനം നൽകിയതോടെ ജീവനക്കാരുടെ സംഘടയായ അസോസിയേഷൻ ഓഫ് ആകാശവാണി ആൻഡ് ദൂരദർശൻ എഞ്ചിനിയേഴ്‌സ് എംപ്ലോയിസ് അഭ്യർത്ഥന പ്രകാരമാണ് പ്രതിപക്ഷ നേതാവ് ആകാശ വാണിയിൽ എത്തിയത്.
എംഎൽഎ ഷാനിമോൾ ഉസ്മാൻ, ഡിസിസി അധ്യക്ഷൻ എം ലിജു, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ ഷുക്കൂർ എന്നിവരും ഒപ്പമുണ്ടായിരുന്നു. അവസാന മണിക്കൂറിൽ സ്റ്റേഷൻ പ്രവർത്തനം നിലനിർത്താൻ സഹായിച്ച പ്രതിപക്ഷ നേതാവിനോട് ജീവനക്കാരുടെ സംഘടന നന്ദി അറിയിച്ചു.