ഇരിങ്ങാലക്കുട : രോഗിയായ തന്നെ ദിവസവും പലവട്ടം സന്ദർശിക്കുന്ന അയൽവാസിയായ ആലീസിന് സംഭവിച്ച ദുരന്തം വിശ്വസിക്കാനാവാതെപകച്ചിരിക്കുകയാണ് 72 വയസുകാരി ചള്ളിയിൽ പത്മിനി. കൂടെ താമസിക്കുന്ന മകൾ ജോലിക്കും പേരക്കുട്ടികൾ സ്കൂളിലേക്കും പോയാൽ പത്മിനിയും വീട്ടിൽ തനിച്ചാണ്. അപ്പോൾ കൂട്ടായി എത്തുക ആലീസാണ്.
ദിവസം 2 തവണയെങ്കിലും ആലീസ് പത്മിനിയെ കാണാൻ എത്തുമായിരുന്നു. എന്നാൽ സംഭവ ദിവസം ആലീസിനെ വീട്ടിലേക്ക് കണ്ടില്ല. എന്താണ് ആലീസ് വരാത്തതെന്നു സംശയിച്ചെങ്കിലും എന്തെങ്കിലും ആവശ്യത്തിനു പുറത്തേയ്ക്ക് പോയിരിക്കാമെന്ന് കരുതിയത്. അതുകൊണ്ട് അന്വേഷിച്ചതുമില്ല
രക്തത്തിൽ കുളിച്ച് കിടക്കുന്ന ആലീസിന്റെ മൃതദേഹംആദ്യമായി കണ്ട അയൽവാസിയായ പരിയാടത്ത് രമണി ഇപ്പോഴും ആ ഞെട്ടലിൽ നിന്ന് വിമുക്തയായിട്ടില്ല. ഭർത്താവു മരിച്ച ശേഷം ഒറ്റയ്ക്കായ ആലീസിന്റെ മക്കൾ വീട്ടിലില്ലാത്ത ദിവസങ്ങളിൽ കൂട്ടു കിടക്കാറ് രമണിയുടെ അമ്മ തങ്കമ്മയായിരുന്നു.
സംഭവ ദിവസം തങ്കമ്മ തന്റെ വീട്ടിലേക്ക് പോയതിനാൽ പകരം കിടക്കാനെത്തിയതായിരുന്നു രമണി. പലവട്ടം ബെൽ അടിച്ചിട്ടുംതുറക്കാതായപ്പോൾ വാതിൽ പരിശോധിച്ചപ്പോഴാണു വാതിലിന്റെ കുറ്റി ഇട്ട നിലയിൽകണ്ടത്. കുറ്റി മാറ്റി വാതിൽ തള്ളി തുറന്ന് അകത്ത് കടന്നപ്പോൾ കണ്ട കാഴ്ചവിവരിക്കാൻ പോലും രമണിക്കാവുന്നില്ല. ഉടൻ പുറത്തേക്കിറങ്ങി അയൽവാസികളെവിളിച്ചു വരുത്തുകയായിരുന്നു.
അമ്മ തനിച്ചാണെന്നും ശ്രദ്ധിക്കണമെന്നും അടുത്ത വീട്ടിലെല്ലാം പറഞ്ഞാണു കഴിഞ്ഞ തവണ ആലീസിന്റെ മകൻ ഇംഗ്ളണ്ടിലേക്കു തിരിച്ചുപോയത്.ആലീസിനോടു കൂടെ വരാൻ മകൻ പറഞ്ഞിരുന്നുവെങ്കിലും പിന്നീടാകാമെന്നു പറഞ്ഞുവത്രെ. അതോടെയാണു അയൽ വീടുകളിലെത്തി അമ്മ തനിച്ചാണെന്ന കാര്യം മകൻ ഓർമിപ്പിച്ചത്.
കഴിഞ്ഞ 2 വർഷത്തിനുള്ളിൽ ഇരിങ്ങാലക്കുടയിലും പരിസരത്തുമായി നടക്കുന്ന നാലാമത്തെ കൊലപാതകമാണ് ആലീസിന്റേത്.