കൊച്ചി∙ ഡബ്ല്യുസിസിയെ ലക്ഷ്യം വച്ച് നടത്താന്‍ തീരുമാനിച്ച അമ്മയുടെ ഭരണഘടനാ ഭേദഗതി മരവിപ്പിക്കാനുള്ള തീരുമാനം മമ്മൂട്ടിയുടെ ഇടപെടലില്‍. മാത്രമല്ല സംഘടനയുമായി ഭിന്നിച്ചുനില്‍ക്കുന്ന നടിമാരെ ഉള്‍പ്പെടെ മടക്കിക്കൊണ്ടുവരാന്‍ വേണ്ടി രാജിവച്ച നടിമാരെ അപേക്ഷ ഫീസ് പോലും വാങ്ങാതെ തിരികെ കൊണ്ടുവരണമെന്നും മമ്മൂട്ടി വാദിച്ചു.
ഡബ്ല്യുസിസിയെകൂടി വിശ്വാസത്തിലെടുത്ത് അപാകത ഉണ്ടാകാത്തവിധം ‘അമ്മ’യുടെ ഭരണഘടന ഭേദഗതി നടപ്പാക്കണമെന്ന് ജനറല്‍ ബോഡിയില്‍ മമ്മൂട്ടി പറഞ്ഞു.
ഇതോടെ ഭരണഘടന ഭേദഗതി ചെയ്യുന്നത് തല്‍ക്കാലം മാറ്റിവച്ചു. ഭേദഗതികളില്‍ കൂടുതല്‍ ചര്‍ച്ച നടത്തുമെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ അറിയിച്ചു. കൊച്ചിയില്‍ ഇന്നുചേര്‍ന്ന ജനറല്‍ ബോഡിയില്‍ എല്ലാവര്‍ക്കും അഭിപ്രായം അറിയിക്കാനായില്ല. കൂടുതല്‍ അഭിപ്രായങ്ങള്‍ എഴുതി നല്‍കാന്‍ അവസരമുണ്ട്. ആരും എതിര്‍പ്പുകള്‍ പറഞ്ഞിട്ടില്ല. ചില മാറ്റങ്ങള്‍ പറഞ്ഞിട്ടുണ്ട്.
പാര്‍വതി തിരുവോത്തും രേവതിയും ഷമ്മി തിലകനും അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഇവ പരിഗണിക്കും. രാജിവച്ചവര്‍ തിരിച്ചുവരുന്നതിനായി അപേക്ഷ നല്‍കിയിട്ടില്ല. അപേക്ഷ നല്‍കിയാല്‍ അവര്‍ക്കും തിരിച്ചുവരാമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.
‘അമ്മ’ ഭരണഘടനാ ഭേദഗതിയില്‍ അടക്കം ഡബ്ല്യുസിസി നിര്‍ദേശങ്ങള്‍ ജനറല്‍ ബോഡിയില്‍ അറിയിച്ചിരുന്നു. എതിര്‍പ്പുളള വിഷയങ്ങളില്‍ ഡബ്ല്യുസിസിയുടെ നിര്‍ദേശങ്ങള്‍ രേഖാമൂലം നല്‍കി. രേവതിയും പാര്‍വതി തിരുവോത്തുമാണ് ഡബ്ല്യുസിസിയില്‍ നിന്ന് പങ്കെടുത്തത്.
‘അമ്മ’യില്‍നിന്ന് പുറത്തുപോയ നടിമാരെ തിരിച്ചെടുക്കണമെന്നും മമ്മൂട്ടി നിർദേശിച്ചു. അപേക്ഷ ഫീസ് പോലും വാങ്ങാതെയാകണം തിരിച്ചെടുക്കല്‍ നടപടികള്‍. ഇതോടെ പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകണമെന്നും കൂടുതല്‍ പേര്‍ യോഗത്തില്‍ നിർദേശിച്ചു.