കൊച്ചി : 18 വര്‍ഷത്തിനുശേഷം താര സംഘടനയായ അമ്മയുടെ രണ്ടാമത്തെ പ്രസിഡന്റ് അധികാരമേറ്റപ്പോള്‍ സംഘടനയില്‍ നിന്നുണ്ടായത് സമ്മിശ്ര പ്രതികരണങ്ങള്‍ എന്ന് സൂചന.
മാധ്യമങ്ങളെ വിലക്കി അതീവ രഹസ്യമായാണ് മീറ്റിംഗ് എന്ന് ഇടവേള ബാബു അടക്കമുള്ളവര്‍ വീമ്പിളക്കിയെങ്കിലും യോഗത്തില്‍ നിന്നും ചോരാന്‍ ഇനിയൊന്നും ബാക്കിയില്ല . അകത്തിരുന്ന താരങ്ങള്‍ അവിടെ നടന്ന പ്രസംഗങ്ങള്‍ വരെ റിക്കോര്‍ഡ് ചെയ്ത് മാധ്യമങ്ങള്‍ക്ക് ഇട്ടു കൊടുത്തു .
സംഘടന ഒറ്റക്കെട്ടെന്നു ബോധ്യപ്പെടുത്താനുള്ള തീവ്ര ശ്രമങ്ങള്‍ യോഗത്തില്‍ ഉണ്ടായെങ്കിലും സൂപ്പര്‍ താരം മമ്മൂട്ടി ഉള്‍പ്പെടെയുള്ളവര്‍ അമ്മയുടെ കാര്യത്തില്‍ വ്രണിത ഹൃദയരാണ് എന്നാണ് റിപ്പോര്‍ട്ട്.
പൃഥ്വിരാജ് അടക്കമുള്ള യുവനിരയെ യോഗത്തില്‍ പങ്കെടുപ്പിക്കാന്‍ ഇന്ന് രാവിലെ വരെ തീവ്രശ്രമം ഉണ്ടായെങ്കിലും പങ്കെടുത്തില്ല. വുമണ്‍ ഇന്‍ സിനിമാ കളക്റ്റീവ് പ്രവര്‍ത്തകരും മാറി നില്‍ക്കുകയാണ്. ദിലീപ് കടുത്ത നിരാശയിലാണ്.
ആപത്ത് കാലത്ത് തന്നെ കൈവിട്ട സംഘടനയെ പാഠം പഠിപ്പിക്കുമെന്ന വാശിയിലാണ് ജനപ്രിയ താരമെന്നാണ് റിപ്പോര്‍ട്ട്. സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരോട് സംസാരിക്കാന്‍ പോലും താരം തയ്യാറാകുന്നില്ലെന്നാണ് പറയപ്പെടുന്നത് . അതിനിടെ ജനറല്‍ ബോഡി യോഗത്തില്‍ മാധ്യമങ്ങള്‍ക്കെതിരെയും കടുത്ത വിമര്‍ശനം ഉയര്‍ന്നു .
ഇടവേള ബാബുവായിരുന്നു അതില്‍ മുന്നില്‍ നിന്നത് - മാധ്യങ്ങളെ ഒന്നും വിളിച്ചില്ല. ആവശ്യമുള്ളത് ഫെയ്‌സ് ബുക്കില്‍ കൊടുക്കും. ചില മാധ്യമങ്ങള്‍ക്ക് തെറ്റിധാരണയുണ്ട്. അത് തീര്‍ക്കാന്‍ ആരേയും വിളിച്ചില്ല. ഞങ്ങളുണ്ടെങ്കിലേ എല്ലാം പൂര്‍ണ്ണമാകൂവെന്ന അഹങ്കാരം കുറച്ചു പേര്‍ക്കുണ്ട്. ഇത്തവണ അതങ്ങ് പൊളിച്ചു കൊടുത്തു- ഇടവേള ബാബു പറഞ്ഞു .
നെടുമുടി വേണുവായിരുന്നു സ്വാഗത പ്രസംഗം നടത്തിയത് - കുടുംബ യോഗമാണെന്നാണ് നെടുമുടി പരിപാടിയെ വിശേഷിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം അമ്മയെ സംബന്ധിച്ചിടത്തോളം നമുക്ക് പ്രിയപ്പെട്ട ഒരുപാട് പേര്‍ നമ്മെ വിട്ടു പിരിഞ്ഞു.
ഇപ്പുറത്ത് ഒരുപാട് പേര്‍ക്ക് പുരസ്‌കാരങ്ങള്‍ കിട്ടി. അങ്ങനെ ദു:ഖ, സുഖ സമ്മിശ്രമായ ഒരു വര്‍ഷം കടന്ന് പോയിരിക്കുകയാണ്. ഇതിനിടെയില്‍ അമ്മയ്ക്ക് ഏറ്റവുമധികം ചെണ്ടകൊട്ട് കിട്ടിയിരുന്നു.
നമ്മളെ കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ പത്ത് പേര് കൂടുതല്‍ കാണും. പത്ത് പേര് കൂടുതല്‍ വായിക്കും. എന്നുള്ളതിനാല്‍ മാധ്യമങ്ങള്‍ മത്സരിച്ച് നമുക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്.
ഭാഗ്യവശാല്‍ നമ്മൂടെ കെട്ടുറപ്പിന്റെ പ്രത്യേകത കൊണ്ട് ഈ ചാനല്‍ ചര്‍ച്ചകളില്‍ നമ്മളില്‍ പെട്ട പലരും പങ്കെടുത്തില്ല. അങ്ങനെ പങ്കെടുത്താലേ അതിന് കൊഴുപ്പുണ്ടാകുവെന്നായിരുന്നു നെടുമുടിയുടെ വാക്കുകൾ.
ഈ വര്‍ഷത്തെ പ്രത്യേകതയുള്ളത് പുതിയ സാരഥികള്‍ ചുമതല ഏല്‍ക്കുകയാണ്. കഴിഞ്ഞ പതിനെട്ട് വര്‍ഷമായി വളരെ അനുഗ്രഹ സാധാരണമായ പാടവത്തോടെ ഈ സംഘടനയെ നയിച്ച ശ്രീ ഇന്നസെന്റ് എത്ര നിര്‍ബന്ധിച്ചിട്ടും ഇനി തുടരാന്‍ ഇല്ലെന്ന് പറഞ്ഞ് കൊണ്ട് ഇത്തവണ സ്ഥാനം ഒഴിയുകയും ആ സ്ഥാനത്തേക്ക് പുതിയ പ്രസിഡന്റ് വന്നിരിക്കുകയാണ്.
മ്മൂട്ടിയെ അമ്മയുടെ രക്ഷാധികാരിയാക്കണമെന്ന നിര്‍ദ്ദേശവുമുണ്ടായി . എന്നാല്‍ തനിക്ക് സ്ഥാനം വേണ്ടെന്ന്‍ മമ്മൂട്ടി പറഞ്ഞു. എങ്കിലും സ്‌നേഹ പൂര്‍ണ്ണമായ സമ്മര്‍ദ്ദം മമ്മൂട്ടിയില്‍ ഇന്നസെന്റ് ചെലുത്തുകയും ചെയ്തു. സ്ഥാനം ഏറ്റെടുക്കണമെന്ന ഇന്നസെന്റിന്റെ നിര്‍ദ്ദേശം കൈയടിയോടെയാണ് സദസ് സ്വീകരിച്ചത്.