എറണാകുളം: അച്ഛൻ എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞിന്‍റെ ആരോഗ്യ നിലയിൽ ആശാവഹമായ പുരോഗതി. കുഞ്ഞ് അൽപസമയം മുൻപ് കണ്ണു തുറന്നതായി കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടർ സാജൻ പറഞ്ഞു. ഇന്നലെ നടന്ന സങ്കീർണമായ ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞിൻ്റെ ശരീരം പ്രതികരിച്ചു തുടങ്ങിയിരുന്നു.
പിതാവിൻ്റെ ആക്രമണത്തിൽ തലയിൽ രക്തം കട്ടപിടിച്ച നിലയിലാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. തലച്ചോറിൽ സമ്മർദ്ദമേറിയതോടെ അബോധാവസ്ഥയിലായ കുട്ടിയ്ക്ക് പലതവണ അപസ്മാരം വന്നു. തലച്ചോറിൽ കട്ടപിടിച്ച രക്തം കുഞ്ഞിൻ്റെ ജീവന് തന്നെ ഭീഷണിയായതോടെയാണ് ഇന്നലെ രാവിലെ തലയോട്ടിയിൽ കീഹോൾ ശസ്ത്രക്രിയ നടത്തിയത്.
അതിസങ്കീർണമായ ശസ്ത്രക്രിയയിൽ തലയോട്ടിയിലുണ്ടാക്കിയ രണ്ട് ചെറുദ്വാരങ്ങളിലൂടെയാണ് 54 ദിവസം പ്രായമായ കുഞ്ഞിൻ്റെ തലച്ചോറിൽ കെട്ടികിടന്ന രക്തം നീക്കം ചെയ്തത്. ശസ്ത്രക്രിയക്ക് ശേഷമുള്ള 48 മണിക്കൂർ കുഞ്ഞിൻ്റെ ജീവൻ നിലനിർത്തുന്നതിൽ അതീവ നിർണായകമാണെന്നും കുഞ്ഞിൻ്റെ ശരീരം മരുന്നുകളോട് പ്രതികരിക്കേണ്ടതുണ്ടെന്നും ഡോക്ടർമാർ അറിയിച്ചിരുന്നു.