തിരുവനന്തപുരം : തന്നെ സിപിഎമ്മിന്റെ സൈബർ ഗുണ്ടാടീം വ്യക്തിപരമായി അവഹേളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ പ്രവണത ശരിയല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
" വളരെ സംഘടിതമായി സിപിഎമ്മിന്റെ നേതൃത്വത്തിൽ നടക്കുന്ന ഒരു പ്രവർത്തനമാണിത്. ആളുകളെ മോശക്കാരാക്കുക, വഷളാക്കുക, വ്യക്തിപരമായി ആക്ഷേപിക്കുക. അതിനുവേണ്ടി ഒരു സൈബർ ഗുണ്ടാടീമിനെ തയ്യാറാക്കി വച്ചിട്ടുണ്ട്. അത്തരമൊരു പ്രവണത ശരിയാണോയെന്ന് ആലോചിക്കേണ്ടതാണ്. സർക്കാരിനെ വിമർശിച്ചാൽ അപ്പോൾ തന്നെ നമ്മെയെല്ലാം ബോധപൂർവം അവഹേളിക്കാൻ വേണ്ടി സൈബർ ആക്രമണങ്ങളാണ്," പ്രതിപക്ഷ നേതാവ് പറഞ്ഞു.
നരേന്ദ്ര മോദിയെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹം. പിണറായി വിജയനെ വിമര്‍ശിച്ചാല്‍ കേരളത്തോടുള്ള അവഹേളനവും എന്നതാണ് സ്ഥിതി. ഇത് ജനാധിപത്യ വിരുദ്ധമാണെന്നും ചെന്നിത്തല പറഞ്ഞു.
സർക്കാരുമായി പ്രതിപക്ഷം ഏറ്റുമുട്ടലിന് ഇല്ലായെന്നും തെറ്റുകൾ ചൂണ്ടിക്കാട്ടാൻ മാത്രമാണ്. കുറവുകള്‍ ചൂണ്ടിക്കാട്ടുന്നത് പ്രതിപക്ഷത്തിന്‍റെ ഉത്തരവാദിത്തമാണ്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്‍റെ വിമര്‍ശനം മറുപടി അര്‍ഹിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാര്യങ്ങളെ നിരന്തരം വിമർശിക്കുന്നത് ശരിയല്ലെന്നും പ്രതിപക്ഷം തങ്ങളുടെ കടമ മറക്കുകയാണെന്നുമാമായിരുന്നു ബിജെപിയുടെ വിമർശനം. നിരന്തരം സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നത് ഒരു ദിനചര്യ ആക്കാതെ ഇത്തരം സാഹചര്യത്തില്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് നിന്ന് ക്രിയാത്മകമായി പ്രവര്‍ത്തിക്കണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുറ്റപ്പെടുത്തി.