കേരളാ പൊലീസിലെ എണ്ണൂറോളം പൊലീസുകാര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ദേശീയ രഹസ്യന്വേഷണ ഏജന്‍സി കണ്ടെത്തിയെന്നുളള സൂചനകള്‍ പുറത്ത് വരുമ്പോഴും അവര്‍ക്കെതിരെ എന്ത് ചെയ്യണമെന്നറിയാതെ ആഭ്യന്തര വകുപ്പ്. പോപ്പുലര്‍ ഫ്രണ്ടിനെതിരെ നിരോധനം വരുന്നതിന് മുമ്പ് തന്നെ പൊലീസില്‍ അവര്‍ പ്രവര്‍ത്തിക്കുന്ന രീതിയെക്കുറിച്ച് വ്യക്തമായ റിപ്പോര്‍ട്ടുകള്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിന് കൈമാറിയിരുന്നെങ്കിലും യാതൊരു നടപടിയും എടുത്തിരുന്നില്ല. വിഷയങ്ങള്‍ ഉയര്‍ന്ന് വരുമ്പോള്‍ അവരെ ചെയ്ത് കൊണ്ടിരിക്കുന്ന ജോലിയില്‍ നിന്നമാറ്റുക എന്നതിന്നപ്പുറം ഒരു നടപടിയും ഉണ്ടാകാറില്ല.
വിവിധ ജില്ലകളില്‍ പച്ചവെളിച്ചമെന്ന പേരിലും മററു ചില പേരുകളിലും പ്രവര്‍ത്തിക്കുന്ന വാട്‌സ് ഗ്രൂപ്പുകളെപ്പറ്റി 2019 കാലത്ത് തന്നെ ദേശീയ അന്വേഷണ ഏജന്‍സി സംസ്ഥാന ആഭ്യന്തര വകുപ്പിന് വിവരം കൊടുത്തിരുന്നു. ഇതിനെക്കുറിച്ച് ചില ചോദ്യങ്ങള്‍ നിയമസഭയിലും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരം ഗ്രൂപ്പുകളെ പൊലീസ് സേനയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലന്ന് മാത്രമാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ നിരോധനത്തിന് മുമ്പ് തന്നെ പൊപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെ നേരിടുന്നതില്‍ പൊലീസിന് വന്‍ വീഴ്ചകളുണ്ടെന്ന് വ്യക്തമായിരുന്നു. ഹര്‍ത്താലില്‍ നടന്ന വ്യാപകമായ അക്രമങ്ങള്‍ക്ക് നേരെ ഒന്നും ചെയ്യാന്‍ പൊലീസിന് കഴിയാതിരുന്നതും ഇത് കൊണ്ടാണ്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിനെ തുടര്‍ന്ന് നടന്ന ഹര്‍ത്താലിലെ വ്യാപകമായ ആക്രമത്തെത്തുടര്‍ന്നാണ് കേന്ദ്ര ഏജന്‍സികള്‍ പൊലീസിലുള്ള ഇവരുടെ സ്വാധീനത്തെക്കുറിച്ച് വീണ്ടും ശക്തമായ അന്വേഷണം തുടങ്ങിയത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി പോപ്പുലര്‍ ഫ്രണ്ട് ബന്ധമുണ്ടെന്ന് സംശയിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ സംഭാഷണങ്ങള്‍ വ്യാപകമായി എന്‍ ഐ എ ചോര്‍ത്തിക്കൊണ്ടിരുന്നു. ഹര്‍ത്താലിലെ ആക്രമസംഭവങ്ങളും അത് തടയുന്നതില്‍ പൊലീസിന് സംഭവിച്ച വന്‍ വീഴ്ചയെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ എന്‍ ഐ എ കൃത്യമായ ചില വിവരങ്ങള്‍ കണ്ടെത്തിയിരുന്നു.
അവ ഇതായിരുന്നു-
രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നും പൊലീസില്‍ നിന്നും നാളുകളായി പോപ്പുലര്‍ ഫ്രണ്ടിന് വിവരങ്ങള്‍ ചോര്‍ന്ന് കിട്ടിയിരുന്നു.
ഒരോ ജില്ലയിലെയും ബി ജെ പി ആര്‍ എസ് എസ് നേതാക്കളെ വധിക്കാനുള്ള ലിസ്‌റ് പോപ്പുലര്‍ ഫ്രണ്ട് തെയ്യാറാക്കുന്നത് പൊലീസിലെ രഹസ്യന്വേഷണ വിഭാഗത്തിന് അറിയാമായിരുന്നുവെങ്കിലും അക്കാര്യത്തില്‍ തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായില്ല.
ഒരു കൊല നടക്കുമ്പോള്‍ തന്നെ അതിന് മറുപടിയായി മറുകൊല ആസൂത്രണം ചെയ്ത് നടപ്പാക്കാനും കഴിയുന്നത് പൊലീസിലെ അനുഭാവികളില്‍ നിന്ന് ഇവര്‍ക്ക് ലഭിക്കുന്ന സഹായും കൊണ്ടു ക കൂടിയാണ്.
ആര്‍ എസ് എസ് നേതാക്കളെക്കുറിച്ചുള്ള വിവരം പോപ്പുലര്‍ ഫ്രണ്ടിന് ചോര്‍ത്തി നല്‍കുന്നതുമായി ബന്ധപ്പെട്ട് മൂന്നാറിലെ ഒരു പൊലീസ് ഉദ്യേഗസ്ഥനെ പിരിച്ചുവിട്ടതില്‍ മാത്രം നടപടി ഒതുങ്ങി. എന്നാല്‍ വിവിധ ജി്ല്ലകളില്‍ ഇതേ പോലുളള നാളുകളായി നടന്ന് പോരുന്നുണ്ടായിരുന്നു.
അടൂര്‍ കെ എ പി ക്യാമ്പിലെ പതിനഞ്ചോളം പൊലീസുകാര്‍ക്കെതിരെ പോപ്പുലര്‍ ഫ്രണ്ട് ബന്ധത്തിന് തെളിവുകളുണ്ടെന്ന് ആഭ്യന്തര വകുപ്പിന്റെ കയ്യില്‍ തന്നെ റിപ്പോര്‍ട്ടുണ്ടെങ്കിലും ഇതുവരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല.
സബ് ഇന്‍സപ്കടര്‍, എസ് എച്ച് ഒ റാങ്കിലുള്ള ചില ഉദ്യോഗസ്ഥരുടെ സാമ്പത്തിക ഇടപാടുകളും എന്‍ ഐ എ നിരീക്ഷിക്കുന്നുണ്ട്. ഇവില്‍ പലരും ലോ ആന്റ് ആര്‍ഡര്‍, ക്രൈം ബ്രാഞ്ച്, സ്‌പെഷ്യല്‍ ബ്രാഞ്ച് എന്നിങ്ങനെ വളരെ തന്ത്ര പ്രധാനമായ വിഭാഗങ്ങളിലാണ് ജോലി ചെയ്യുന്നത്.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചപ്പോള്‍ കേരളത്തില്‍ മാത്രമാണ് ഞൊടിയിടയില്‍ ഹര്‍ത്താല്‍ പ്രഖ്യാപനവും ആക്രമങ്ങളും നടന്നത് എന്നതാണ് ദേശീയ അന്വേഷണ ഏജന്‍സി ഗൗരവത്തിലെടുക്കുന്ന പ്രധാനപ്പെട്ട കാര്യം. പൊലീസില്‍ നിന്ന് എതെങ്കിലും തരത്തിലുള്ള സഹായ ഹസ്തങ്ങള്‍ ഇല്ലാതെ ഇത് ഒരിക്കലും ഇത് സാധ്യമല്ലന്നാണ് കേന്ദ്ര രഹസ്യന്വേഷണ ഏജന്‍സികളുടെ നിലപാട്.
കേരളത്തിലെ പൊലീസ് സംവിധാനത്തില്‍ പൊപ്പുലര്‍ ഫ്രണ്ടിന്റ നുഴഞ്ഞു കയറ്റം വലിയ അപകാടവസ്ഥയാണ് സൃഷ്ടിക്കുന്നതെന്ന് കേന്ദ്ര രഹസ്യന്വേഷണ ഏജന്‍സികള്‍ വിലയിരുത്തുമ്പോഴും സംസ്ഥാനത്തെ ആ്ഭ്യന്തര വകുപ്പ് ഇക്കാര്യത്തില്‍ ഇരുട്ടില്‍ തപ്പുകയാണ്.