കൊല്ലം: കൊല്ലം നഗരത്തിൽ യുവാവിനെ ‘പാർട്ടി ഡ്രഗ്’ എന്നറിയപ്പെടുന്ന 10.560 ഗ്രാം ലഹരിമരുന്നുമായി എക്സൈസ് സംഘം അറസ്റ്റു ചെയ്തു. ആശ്രാമം കാവടിപ്പുറം നഗർ 26 കണ്ടത്തിൽ വീട്ടിൽ ദീപുവിനെ (25) ആണ് എക്സൈസ് സ്പെഷൽ സ്ക്വാഡ് സിഐ ഐ നൗഷാദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ജില്ലയിൽ ആദ്യമായാണ് ഇത്രയും അളവിൽ എംഡിഎംഎ പിടികൂടുന്നത്. ആശ്രാമം മൈതാനം, ഉളിയക്കോവിൽ, കാവടിപ്പുറം ഭാഗങ്ങളിലെ ഒഴിഞ്ഞു കിടക്കുന്ന കായൽ തീരങ്ങൾ കേന്ദ്രീകരിച്ചു ലഹരിമരുന്നു വിൽപനയും ഉപയോഗവും നടക്കുന്നതായും പരാതി ഉയർന്നിരുന്നു.
സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘങ്ങൾ ഇവരിൽ നിന്നു ലഹരിമരുന്നു വാങ്ങി ഉപയോഗിച്ച് പ്രദേശവാസികൾക്ക് ശല്യമുണ്ടാക്കുന്നതായുമുള്ള പരാതികൾ ഡപ്യുട്ടി എക്‌സൈസ് കമ്മീഷണർ പി.കെ.സാനുവിനു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു സ്പെഷൽ സ്ക്വാഡ് ഷാഡോ അംഗങ്ങൾ നിരീക്ഷണം ഏർപ്പെടുത്തിയത്.
പ്രതിയുമായി ബന്ധമുള്ള സ്ത്രീ ഉൾപ്പെടെയുള്ള ചിലർ നിരീക്ഷണത്തിലാണ്.നേരത്തെ കഞ്ചാവ് കേസിൽ ദീപു പ്രതിയായിട്ടുണ്ടെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
എംഡിഎംഎ 10 ഗ്രാമിൽ കൂടുതൽ കൈവശം വയ്ക്കുന്നത് 20 വർഷം വരെ തടവും 10,00,000 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഒരു ഗ്രാമിന് 5000 രൂപ നിരക്കിലായിരുന്നു വിൽപന. ഒരു ഗ്രാം ആവശ്യമുള്ളവർ ‘പൗച്’ എന്നും അര ഗ്രാം ആവശ്യമുള്ളവർ ‘ പോയിന്റ്’ എന്നുമുള്ള കോഡ് ഭാഷ ഉപയോഗിച്ചാണ് ദീപുവിനെ ബന്ധപ്പെട്ടിരുന്നത്.
17 –26 വയസ്സുള്ള യുവാക്കളാണു പ്രധാന ഇടപാടുകാർ. ലോക്ഡൗണിനു മുൻപു ദീപുവിന്റെ പേരയം ഭാഗത്തുള്ള വനിതാസുഹൃത്തുമായി ബെംഗളൂരുവിൽ പോയി എംഡിഎംഎ വാങ്ങിയതിന്റെ വിവരങ്ങൾ എക്‌സൈസിന് ലഭിച്ചിട്ടുണ്ട്. ക്വട്ടേഷൻ സംഘങ്ങളും ഇയാളുടെ ഇടപാടുകാരാണെന്നും എക്സൈസ് പറഞ്ഞു.
മുൻപ് ലഹരിമരുന്നു കേസിൽ പ്രതിയായ ആറ്റിങ്ങൽ സ്വദേശി വൈശാഖിൽ നിന്ന് ഒരു ലക്ഷം രൂപയ്ക്കു 50 ഗ്രാം വീതം എംഡിഎംഎ വാങ്ങാറുണ്ടെന്നും കുറിയർ വഴിയാണു ലഭിക്കുന്നതെന്നും ഇയാൾ പറഞ്ഞിട്ടുണ്ട്.