കൊച്ചി: നടൻ കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറന്റ്. നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷിവിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടർന്നാണ് വാറന്റ്. വെള്ളിയാഴ്ച സാക്ഷി വിസ്താരത്തിന് ഹാജരാകാൻ കുഞ്ചാക്കോ ബോബന് സമൻസ് നൽകിയിരുന്നു. എന്നാൽ സമൻസ് കൈപ്പറ്റുകയോ അവധി അപേക്ഷ നൽകുകയോ ചെയ്തില്ല. ഇതിനെ തുടർന്നാണ് അഡീഷണൽ സെഷൻസ് ജഡ്ജ് ഹണി എം.വർഗീസ് അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചത്.
സ്റ്റേഷൻ ജാമ്യം നൽകാവുന്ന വാറൻ്റാണ് നൽകിയിരിക്കുന്നത്. അടുത്ത മാസം 4 ന് കുഞ്ചാക്കോ ബോബൻ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.ഹൗ ഓൾഡ് ആർ യു എന്ന സിനിമയിൽ ആക്രമിക്കപ്പെട്ട നടിയെയും അഭിനയിപ്പിക്കുവാൻ ആദ്യം തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് അവരെ ഒഴിവാക്കി. നടിയെ ഒഴിവാക്കണമെന്ന് ദിലീപ് തന്നോട് ആവശ്യപ്പെട്ടിരുന്നതായി കുഞ്ചാക്കോ ബോബൻ നേരത്തെ പോലീസിന് മൊഴി നൽകിയിരുന്നു.
മാത്രമല്ല നിരവധി സ്റ്റേജ് ഷോകളിൽ ദിലീപിനും ആക്രമിക്കപ്പെട്ട നടിക്കും ഒപ്പം കുഞ്ചാക്കോ ബോബൻ പങ്കെടുത്തിട്ടുണ്ട്. ഇവർ തമ്മിലുള്ള ആദ്യ കാല സൗഹൃദവും പിന്നീട് അഭിപ്രായ വ്യത്യാസവും നേരിട്ട് അറിയാവുന്ന ആളാണ് കുഞ്ചാക്കോ ബോബൻ. അതിനാൽ കേസിലെ നിർണ്ണായക സാക്ഷികളിൽ ഒരാളായിട്ടാണ് കുഞ്ചാക്കോ ബോബനെ പ്രോസിക്യൂഷൻ അവതരിപ്പിക്കുന്നത്.