ഈ സന്ദേശം ലോകത്തിനു നൽകുന്നതോടൊപ്പം വാർദ്ധക്യം പരമാവധി ആഹ്ളാദകരമാക്കാനും കൂടിയാണ് ബറോഡ സ്വദേശിയായ മോഹൻലാൽ ചൗഹാൻ തൻ്റെ ബുള്ളറ്റിൽ ഒരു സൈഡ് കാർ നിർമ്മിച്ച് അതിൽ ഭാര്യയെയുമിരുത്തി ഉലകം ചുറ്റാൻ പദ്ധതിയിട്ടത്.
മക്കളെല്ലാം നല്ല നിലയിലായിക്കഴിഞ്ഞപ്പോൾ ഒറ്റപ്പെടലിന്റെ ദുഃഖം ഒഴിവാക്കാനും വാർദ്ധക്യത്തിന്റെ അസ്വസ്ഥതകൾ അതിജീവിക്കാൻ മനസ്സിനെയും ശരീരത്തെയും പ്രാപ്‍തമാക്കാനുമാണ് അവരിരുവരും ചേർന്നുള്ള ഈ ഉല്ലാസയാത്രകൾ നടത്തുന്നതെന്നാണ് അവകാശപ്പെടുന്നത്.
2020 ൽ ഈ ദമ്പതികൾ ബുള്ളറ്റിൽ 30,000 കിലോമീറ്റർ യാത്രചെയ്തു കഴിഞ്ഞു. പലതവണ പലദിക്കുകളിലായാണ് യാത്രകളെല്ലാം. ഇന്ത്യവിട്ട് പുറത്തേക്കു പോയിട്ടില്ല.
2011 ൽ ഹാർട്ട് അറ്റാക്ക് ബാധിച്ചെങ്കിലും അതൊന്നും മോഹൻലാലിനെ തളർത്തിയില്ല. കൃത്യമായ ദിനചര്യകളും മാനസികോല്ലാസം പകരുന്ന യാത്രകളുമാണ് തൻ്റെ ഈ 67 മത്തെ വയസ്സിലും ഊർജ്ജം പകരുന്നതെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
ഭാര്യ വീണു കാലിനു പരുക്കേറ്റതിനാലാണ് യാത്രയിൽ ബുള്ളറ്റിൽ സൈഡ് കാർ എന്ന ആശയം ഉടലെടുത്തത്. ഇപ്പോൾ ഈ യാത്രയിൽ ഭാര്യ ലീലയും ഹാപ്പിയാണ്.
വയസ്സായി മരിക്കാൻ താനൊരുക്കമല്ലെന്നും സന്തോഷവും സംതൃപ്തവുമായ ഒരു വിശ്രമജീവിതമാണ് ഏറ്റവും വലിയ അഭിലാഷമെന്നും അതിനാണ് തലമുറകകൾക്കുകൂടി പ്രേരണയേകുന്ന തങ്ങളുടെ ഈ യാത്രയെന്നും മോഹൻലാൽ പറയുന്നു.
തങ്ങളുടെ യാത്രാവിവരങ്ങൾ അവർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നുമുണ്ട്. ഭാര്യ ലീലയാണ് യാത്രയിലെ ഫൈനാൻസ് മാനേജർ. യാത്രയ്ക്ക് ഒരു ദിവസത്തെ ബഡ്‌ജറ്റ് 4000 രൂപയി ൽക്കൂടുതൽ ചെലവഴിക്കാൻ അവർ അനുവദിക്കില്ല.
ആഹാരം, താമസം, പെട്രോൾ ഇതെല്ലാം അതിൽ ഉൾക്കൊള്ളണം. എഫ്ഡിയിൽ നിക്ഷേപിച്ചിരുന്ന പണമാണ് യാത്രയ്ക്കായി അവർ ഉപയോഗിക്കുന്നത്.
2017 മുതലാണ് യാത്ര തുടങ്ങിയത്. ആദ്യം വടക്കു കിഴക്കൻ സംസ്ഥാനങ്ങളായിരുന്നു. 2018 ൽ രണ്ടാം യാത്ര മഹാരഷ്ട്ര, കർണ്ണാടക, ഗോവ, കേരളം, തമിഴ് നാട് എന്നിങ്ങനെ 75 ദിനങ്ങൾ തുടർന്ന ആ യാത്രയ്ക്കുശേഷം ബറോഡ യ്ക്ക് മടങ്ങി. ഓരോ യാത്രയ്ക്ക് ശേഷവും അടുത്ത യാത്രയ്ക്ക് മുൻപുള്ള ഒരു ചെറിയ വിശ്രമ ഇടവേളയുമുണ്ട്.
ലീലയില്ലാതെ യാത്രയ്ക്ക് ഒരു രസവുമില്ലെന്നാണ് മോഹൻലാൽ പറയുന്നത്. ഒപ്പം ഭാര്യയുണ്ടെങ്കിൽ ഒരു ധൈര്യവും കാര്യങ്ങൾക്കൊക്കെ ഒരു ഉത്സാഹവുമാണ്. യാത്രയിൽ തമിഴ് നാട്ടിൽവച്ച് ഒരു കുട്ടിയുടെ അശ്രദ്ധമൂലം ചെറിയ ഒരപകടം ഉണ്ടായതൊഴിച്ചാൽ മറ്റു കാര്യമായ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ലെന്ന് ഇരുവരും പറയുന്നു.
സമൂഹത്തിന് നല്ലൊരു മാതൃകയാകട്ടെ ജീവിത സായാഹ്നം ആഘോഷമാക്കുന്ന ഈ വൃദ്ധദമ്പതികളുടെ ലൈഫ് സ്റ്റൈൽ.