തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ ഫ്‌ളാറ്റിനടുത്തായി ഫ്‌ളാറ്റ് ബുക്ക് ചെയ്യാന്‍ സഹായിച്ചത് മുന്‍ ഐടി ഫെലോ ആയിരുന്ന അരുണ്‍ ബാലചന്ദ്രനാണെന്ന് കണ്ടെത്തിയിരുന്നു.
ശിവശങ്കര്‍ പറഞ്ഞതനുസരിച്ചാണ് താന്‍ ഫ്‌ളാറ്റ് ബുക്ക് ചെയ്തതെന്നും സുഹൃത്തായ ജയശങ്കറിനു വേണ്ടിയാണ് ഫ്‌ളാറ്റെന്ന് ശിവശങ്കര്‍ പറഞ്ഞിരുന്നുവെന്നും അരുണ്‍ വെളിപ്പെടുത്തിയിരുന്നു.
അരുണ്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി അടുപ്പത്തിലാകുന്നത് ഡിജിപി ഉള്‍പ്പെടെയുള്ളവരുമായി സൗഹൃദം സ്ഥാപിച്ചാണെന്നാണ് റിപ്പോര്‍ട്ട്. അരുണിന്റെ ഉന്നത പൊലീസ് ബന്ധങ്ങളും കേന്ദ്ര ഏജൻസികൾ അന്വേഷിക്കും.
സ്വർണക്കടത്തുകേസുമായി ബന്ധമുണ്ടെന്നു വ്യക്തമായതിനെത്തുടർന്ന് ഐടി പാർക്കുകളുടെ മാർക്കറ്റിങ് ആൻഡ് ഓപ്പറേഷൻസ് ഡയറക്ടർ സ്ഥാനത്തുനിന്നും അരുണിനെ സർക്കാർ പുറത്താക്കിയിരുന്നു. അരുണിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് എൻഐഎയും അന്വേഷിക്കുന്നുണ്ട്.
അരുണിന്റെ ഉന്നത ബന്ധങ്ങൾ വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ ഫെയ്സ്ബുക് പേജ്. ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി നിൽക്കുന്ന നിരവധി ചിത്രങ്ങളുള്ള ഫെയ്സ്ബുക് പേജ് പിന്നീട് അപ്രത്യക്ഷമായി.
തന്റെ മാഗസിനിന്റെ കവർ ഫോട്ടോ ചിത്രീകരണത്തിന് ഡിജിപിയുടെ ഒരു ദിവസം നീണ്ടുനിൽക്കുന്ന ഫോട്ടോഷൂട്ടാണ് അരുൺ പദ്ധതിയിട്ടിരുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.