ന്യൂഡൽഹി: കോൺഗ്രസിന്റെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രിക വളരെയേറെ അപകടകരമാണെന്നും നടപ്പാക്കാൻ കഴിയാത്തതാണെന്നും രാജ്യത്തെ വിഭജിക്കുന്നതാണെന്നും കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി ആരോപിച്ചു. മാവോയിസ്റ്റുകളെയും ജിഹാദികളെയും ഭീകരരെയും സഹായിക്കുന്ന പത്രികയാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.
''രാജ്യത്തെ വിഭജിക്കാനുള്ള അജൻഡയാണ് പ്രകടനപത്രികയിലുള്ളത്. രാജ്യദ്രോഹം കുറ്റകരമാക്കുന്ന ഐ.പി.സി 124എ എടുത്തുകളയുമെന്ന് പറയുന്നതിലൂടെ ഭീകരതയെയും ഭീകരരെയും പിന്തുണയ്ക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. ഇതിലൂടെ ഭീകരത ഒരു കുറ്റമേ അല്ലാതാകും. ഒരുവോട്ട് പോലും ഈ പാർട്ടി അർഹിക്കുന്നില്ല. "-ജയ്റ്റ്ലി പറഞ്ഞു.
''കോൺഗ്രസ് അധികാരത്തിലിരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ കർഷകരുടെ കടം എഴുതി തള്ളുമെന്ന വാഗ്ദാനം നടപ്പാക്കിയിട്ടില്ല. പ്രകടനപത്രിക രൂപീകരിക്കാൻ പ്രത്യേക കമ്മിറ്റി ഉണ്ടായിരുന്നെങ്കിലും ചില പോയിന്റുകൾ രാഹുലിന്റെ കൂട്ടുകാരാണ് എഴുതിച്ചേർത്തത്"- ജയ്റ്റ്ലി പരിഹസിച്ചു.
ജമ്മുകാശ്‌മീരിലെ പ്രശ്നപ്രദേശങ്ങളിൽ പൊലീസിനും സൈന്യത്തിനും പ്രത്യേക അധികാരം നൽകുന്ന അഫ്സ്‌പ നിയമം പുനഃപരിശോധിക്കുമെന്നും കോൺഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനമാണ്. ജനങ്ങളുടെ സുരക്ഷയ്ക്കൊപ്പം തന്നെ അവരുടെ മനുഷ്യാവകാശങ്ങളും സംരക്ഷിക്കണമെന്നാണ് കോൺഗ്രസിന്റെ നിലപാട്.