ഡല്‍ഹി: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ 18 ജീവനാണ് പൊലിഞ്ഞത്. അതെസമയം വിമാനം അപകടത്തില്‍ പെടും മുമ്പ് തന്നെ മോശം കാലാവസ്ഥ സംബന്ധിച്ച് പൈലറ്റ്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി വെളിപ്പെടുത്തി സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ രംഗത്തെത്തി.
എടിസി കൃത്യമായി വിവരങ്ങള്‍ പൈലറ്റുമാരെ അറിയിച്ചിരുന്നു. കാറ്റ് നിശ്ചിത പരിധിയിലായിരുന്നു. ലാന്‍ഡ് ചെയ്യണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പ്രധാന പൈലറ്റ് ആണെന്നും ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അരുണ്‍കുമാര്‍ പറഞ്ഞു.
ഏറെ ദൂരം പിന്നിട്ടശേഷമാണ് വിമാനം റണ്‍വേ തൊട്ടതെന്ന വിവരം പൈലറ്റിനെ അറിയിച്ചോ എന്ന ചോദ്യത്തിന് അപ്പോള്‍ തന്നെ രക്ഷാപ്രവര്‍ത്തരെ അറിയിച്ചുവെന്നും അലാറം മുഴക്കിയെന്നും അരുണ്‍കുമാര്‍ പറഞ്ഞു. പത്തു മിനിട്ടിനുള്ളില്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
വിമാനം താഴ്ചയിലേക്കു പതിക്കുമ്പോള്‍ എയര്‍ ട്രാഫിക് വിഭാഗവുമായി ബന്ധമുണ്ടായിരുന്നോ എന്ന കാര്യം കൂടുതല്‍ അന്വേഷണത്തിലെ അറിയാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഫ്‌ളൈറ്റ് ഡേറ്റ റിക്കോര്‍ഡറും കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡറും എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പക്കലാണെന്ന് അരുണ്‍കുമാര്‍ പറഞ്ഞു.
ഇത്തരം അപകടങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന ഏജന്‍സിയാണിത്. അമേരിക്കയിലെ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡുമായും ബോയിങ്ങിന്റെ സംഘവുമായും സഹകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഇതിനു ശേഷം അന്തിമതീരുമാനം അറിയിക്കും. ആഴ്ചകള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണു പ്രതീക്ഷ.