തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ നികുതി തട്ടിപ്പിൽ വിശദീകരണവുമായി മേയർ ആര്യാ രാജേന്ദ്രൻ. ജനങ്ങൾ അടച്ച നികുതി തുകയ്ക്ക് ഒരു നഷ്ടവും സംഭവിച്ചിട്ടില്ല. നഗരസഭയ്ക്ക് വന്നിട്ടുള്ള നഷ്ടം ഉദ്യോഗസ്ഥരിൽ നിന്നും തിരിച്ച് പിടിക്കാനുള്ള നടപടികള്‍ പരിഗണനയിലാണെന്നും മേയര്‍ പറഞ്ഞു.
ആര്യാ രാജേന്ദ്രന്റെ പ്രതികരണം...
നികുതി പിരിവുമായി ബന്ധപ്പെട്ട് രാഷ്ട്രീയലക്ഷ്യത്തോടെ ചിലർ നടത്തുന്ന വ്യാജപ്രചരണത്തിനെതിരെ നഗരവാസികൾ ജാഗ്രത പുലർത്തണം എന്ന് അഭ്യർത്ഥിക്കുന്നു.
നഗരസഭയിൽ പൊതുജനങ്ങൾ അടച്ച നികുതി വരവ് വച്ചിട്ടുണ്ടോ എന്ന് ജനങ്ങൾ നേരിട്ടെത്തി പരിശോധിക്കണം എന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഒരു സന്ദേശം ചില സാമൂഹ്യവിരുദ്ധ ശക്തികൾ പ്രചരിപ്പിക്കുന്നതായി നഗരസഭയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
ജനങ്ങളെ പരിഭ്രാന്തരാക്കാനും നഗരസഭയുടെ നികുതി വരുമാനത്തെ തകർക്കാനും ആണ് നീക്കം. അതുവഴി നഗരഭരണം സ്തംഭിപ്പിക്കാം എന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഈ പ്രചാരണം. നികുതി പിരിവുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ ജനങ്ങൾ നഗരസഭയിൽ ഒടുക്കിയ നികുതിയുമായി ബന്ധപ്പെട്ടതല്ല, അത് ജനങ്ങളിൽ നിന്നും പിരിച്ചെടുത്ത് നഗരസഭയുടെ ബാങ്ക് അക്കൗണ്ടിൽ അടയ്‌ക്കേണ്ട തുകയിൽ ക്രമക്കേട് വരുത്തി എന്നതാണ്. അതുകൊണ്ട് തന്നെ ജനങ്ങൾ അടച്ച നികുതി തുകയ്ക്ക് ഒരു നഷ്ടവും സംഭവിച്ചിട്ടില്ല.
ക്രമക്കേട് കാണിച്ച ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും പോലീസ് കേസെടുക്കുകയും അന്വഷണം നടന്ന് വരികയുമാണ്. നഗരസഭയ്ക്ക് വന്നിട്ടുള്ള നഷ്ട്ടം ഉദ്യോഗസ്ഥരിൽ നിന്നും തിരിച്ച് പിടിക്കാനുള്ള നടപടികളും പരിഗണനയിലാണ്. തെറ്റിദ്ധാരണ പടർത്തി ജനങ്ങളെ പേടിപ്പിച്ച് മഹാമാരിയുടെ കാലത്ത് നഗരസഭാ ഓഫീസിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാക്കാനാണ് ഇത്തരം കുപ്രചരണം നടത്തുന്നത് എന്ന കാര്യം തിരിച്ചറിഞ്ഞ് ഇതിനെ തള്ളിക്കളയണം എന്ന് അഭ്യർത്ഥിക്കുന്നു.