കോഴിക്കോട്: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വടക്കൻ കേരളത്തിൽ എൽഡിഎഫിന് മുൻതൂക്കം ലഭിക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സർവ്വേ. വടക്കൻ കേരളത്തിലെ 60 സീറ്റിൽ എൽഡിഎഫ് 32 മുതൽ 34 സീറ്റ് വരെ നേടുമെന്നും യുഡിഎഫ് 24 മുതൽ 26 സീറ്റ് വരെ ലഭിക്കാമെന്നും സർവ്വേ പറയുന്നു. എൻഡിഎക്ക് രണ്ട് മുതൽ അഞ്ച് വരെ സീറ്റ് ലഭിക്കാമെന്നും സർവ്വേ ഫലം പറയുന്നു.
വടക്കൻ കേരളത്തിൽ 43% ശതമാനം എൽഡിഎഫിനെ പിന്തുണയ്ക്കുമെന്നും 39% ശതമാനം പേർ യുഡിഎഫിനൊപ്പം നിൽക്കുമെന്നും സർവ്വേ പറയുന്നു. 17 ശതമാനം വോട്ട് എൻഡിഎക്ക് ലഭിക്കുമെന്നും സർവ്വേ പറയുന്നു.
അതേ സമയം മധ്യകേരളം യുഡിഎഫിന് മുൻതൂക്കം നൽകുമെന്നാണ് സർവ്വേ ഫലം. മധ്യകേരളത്തിലെ 41 സീറ്റുകളിൽ എൽഡിഎഫ് 16 മുതൽ 18 സീറ്റ് വരെ നേടുമെന്നും യുഡിഎഫ് 23-25 വരെ ഇടങ്ങളിൽ ജയിക്കുമെന്നും സർവ്വേ ഫലം പറയുന്നു. എൻഡിഎയ്ക്ക് ഒരു സീറ്റ് കിട്ടാനും കിട്ടാതിരിക്കാനുമുള്ള സാധ്യതയും ഏഷ്യാനെറ്റ് സീ ഫോർ സർവ്വേ പ്രവചിക്കുന്നുണ്ട്.
മധ്യകേരളത്തിൽ 42 ശതമാനം പേർ യുഡിഎഫിനെ പിന്തുയ്ക്കുമെന്നും 39 ശതമാനം പേർ എൽഡിഎഫിനൊപ്പം നിൽക്കുമെന്നും സർവ്വേ പറയുന്നു. 16 ശതമാനം വോട്ട് എൻഡിഎയ്ക്കും മൂന്ന് ശതമാനം വോട്ട് മറ്റുള്ളവർക്കും ലഭിക്കുമെന്നും സർവ്വേ ഫലം ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണത്തേക്കുറിച്ച് 69 ശതമാനം പേർക്കും നല്ല അഭിപ്രായമാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ സർവ്വേ പരയുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തെ വിലയിരുത്തുന്നു? എന്ന ചോദ്യത്തിന് 11 ശതമാനം പേർ വളരെ മികച്ചത് എന്ന് മറുപടി നൽകി.
സെക്രട്ടേറിയേറ്റിന് മുന്നിൽ പിഎസ്‌സി റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരവും പിൻവാതിൽ നിയമന ആരോപണങ്ങളും എൽഡിഎഫിന്റെ ജനസമ്മതി ഇടിച്ചെന്ന് 54 ശതമാനം പേർ പ്രതികരിച്ചു. പിഎസ്‌സി ഉദ്യോഗാർത്ഥികളുടെ സമരം സർക്കാർ കൈകാര്യം ചെയ്ത രീതി മോശമാണെന്ന് 45 ശതമാനം പേർ അഭിപ്രായപ്പെട്ടു. സമരവും ആരോപണങ്ങളും എൽഡിഎഫിന് ദോഷം ചെയ്യുമെന്ന് നൂറിൽ 43 പേർ ചൂണ്ടിക്കാട്ടി. പിഎസ് സി ഉദ്യോഗാർത്ഥികളുടെ സമരം പ്രതിപക്ഷത്തെ തെരഞ്ഞെടുപ്പിൽ സഹായിക്കാനിടയുണ്ടെന്ന് 46 ശതമാനം പേർ വിലയിരുത്തിയെന്നും ഏഷ്യാനെറ്റ് സീ ഫോർ സർവ്വേ റിപ്പോർട്ട് പറയുന്നു.