പാലക്കാട് : വികസനത്തിന് എതിര് നിൽക്കുന്നുവെന്ന് ആരോപിച്ച് അട്ടപ്പാടിയിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി രേശനെ സ്ഥാനത്ത് നിന്ന് മാറ്റാൻ നീക്കം. സിപിഎം പ്രാദേശിക നേതൃത്വവും സിപിഐയിലെ ഒരു വിഭാഗവുമാണ് രംഗത്തെത്തിയത്.
അടിയന്തിര പ്രധാന്യത്തോടെയാണ് ആദിവാസി മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറിയും സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗവുമായ ഈശ്വരി രേശനെ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും മാറ്റാൻ നീക്കം നടക്കുന്നത്.
എന്നാൽ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും സ്ഥാനത്ത് നിന്ന് മാറ്റിയാൽ പാർട്ടി വിടുമെന്നുമാണ് ഈശ്വരി രേശന്റെ നിലപാട്. തനിയ്ക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഈശ്വരി രേശൻ ജില്ലാ നേതൃത്വത്തെയും സിപിഐ സംസ്ഥാന നേതാക്കളെയും അറിയിച്ചുണ്ട്.
വികസന പ്രവർത്തനങ്ങൾ നടത്തിയതിന്റെ കണക്കും നേതാക്കൾക്ക് സമർപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ സിപിഐ നേതൃത്വം തയ്യാറായിട്ടില്ല. പരസ്യപ്രതികരണം പിന്നീടെന്ന് ഈശ്വരി രേശൻ പറഞ്ഞു.
അട്ടപ്പാടിയിൽ അനുവദിച്ച കോടതിക്ക് കെട്ടിടം അനുവദിക്കുന്നതിലും, ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വിനിയോഗത്തിലും വീഴ്ച വരുത്തി എന്നും പരാതിയുണ്ട്. ഫോറസ്റ്റ് വാച്ചർ നിയമനവുമായി ബന്ധപ്പെട്ട് പാർട്ടി അനുമതികൂടാതെ വനംമന്ത്രിയെ കണ്ടതും സംഘടനാ വിരുദ്ധമെന്നും പരാതിയുണ്ട് .