തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ പൊങ്കാല ഉത്സവം ക്ഷേത്ര കോമ്പൗണ്ടിൽ മാത്രം നടത്താൻ തീരുമാനം. കൊവിഡ് പടരുന്ന സാഹചര്യത്തിലാണ് ക്ഷേത്ര കോമ്പൗണ്ടിൽ മാത്രമായി പൊങ്കാലയിടുന്നത് ചുരുക്കാൻ തീരുമാനിച്ചത്.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും ഉത്സവം നടത്തുക. ശബരിമല മാതൃകയിൽ ഓണ്‍ ലൈൻ രജിസ്ട്രേഷൻ വഴിയാകും പൊങ്കാലക്കുള്ള അനുമതി.
പൊതുനിരത്തിലോ പൊതുസ്ഥലങ്ങളിലോ പൊങ്കാല അനുവദിക്കില്ല. കുത്തിയോട്ടം, വിളക്കുകെട്ട്, താലപ്പൊലി എന്നിവ ഒഴിവാക്കാനും ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനമായി.
ഫെബ്രുവരി 28 നാണ് ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല ഉത്സവം നടക്കുന്നത്. ലോകത്തെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒത്തുകൂടുന്ന ഉത്സവം എന്ന പേരിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ ആറ്റുകാൽ പെങ്കാലക്കായി വിവിധയിടങ്ങളിൽ നിന്നുള്ള സ്ത്രീകൾ തിരുവനന്തപുരത്തെ എത്തിച്ചേരാറുണ്ട്. കഴിഞ്ഞ വർഷം കൊവിഡ് ആരംഭസമയത്ത് ആറ്റുകാൽ പൊങ്കാലയ്ക്ക് അനുമതി നൽകിയത് വിവാദമായിരുന്നു.