ഡല്‍ഹി : ശബരിമല വിഷയത്തിലെ റിവ്യൂഹര്‍ജികളില്‍ സുപ്രീംകോടതി അടുത്തയാഴ്ച്ച വിധി പറയും. അറുപത്തി അഞ്ച് റിവ്യു ഹർജികളാണ് ശബരിമല വിഷയത്തിൽ സുപ്രീകോടതിയിലുള്ളത്. അടുത്തയാഴ്ച ഈ റിവ്യു ഹർജികളിൽ ചീഫ് ജസ്റ്റീസിന്റെ അധ്യക്ഷതയിലുള്ള ഭരണഘടന ബഞ്ച് വിധി പറയും. ആ വിധിയെ അയോധ്യ കേസിലെ വിശ്വാസ പ്രമാണം സ്വാധീനിക്കുമോയെന്നതാണ് ചോദ്യം.
ഋതുവായ പെൺകുട്ടികളും ആർത്തവിരാമം വരാത്ത സ്ത്രീകളും ശബരിമലയിൽ പ്രവേശിക്കരുത് എന്ന ആവശ്യമുന്നയിക്കുന്നതു വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. ബ്രഹ്മചാരിയായ അയ്യപ്പന്റെ പ്രതിഷ്ഠയാണ് ശബരിമലയിൽ. അതുകൊണ്ടാണ് ഈ വിശ്വാസവും .
അയോധ്യ തർക്ക ഭൂമി ശ്രീരാമന്റെ ജന്മസ്ഥാനമാണോയെന്നതല്ല വിഷയം, ഹിന്ദുക്കൾ അങ്ങനെ വിശ്വസിക്കുന്നുണ്ട് എന്നതാണ്. ഇത്തരം വിഷയങ്ങളിൽ വിശ്വാസത്തെ ചോദ്യം ചെയ്യരുത്. അയോധ്യ കേസിൽ വിശ്വാസം സംബന്ധിച്ച് സുപ്രീംകോടതി നടത്തിയ പരാമർശമാണിത്. 10 നും 50 നും സ്ത്രീകൾ ശബരിമലയിൽ പ്രവേശിച്ചാൽ അയ്യപ്പന്റെ ബഹ്മചര്യം ഇല്ലാതാകുമെന്ന വിശ്വാസം പ്രസക്തമാകുന്നതും ഇവിടെയാണ്.
ശൈശവകാലത്തെ ശ്രീരാമനെ വിശേഷിപ്പിക്കുന്നതാണ് രാം ലല്ലയെന്ന്. അയോധ്യകേസിൽ സുപ്രീംകോടതി ആവർത്തിക്കുന്നത് ശ്രീരാമന് നിയമപരിരക്ഷയുണ്ട് എന്നാണ്. അവർക്ക് കേസ് കൊടുക്കുകയോ അവർക്കെതിരെ കേസ് എടുക്കുകയോ അകാം. രാം ലല്ല മൈനറായത് കൊണ്ടാണ് ഏറ്റവും അടുത്ത മനുഷ്യ സുഹൃത്തും വിശ്വഹിന്ദു പരിഷത് നേതാവുമായ ത്രിലോകി നാഥ് പാണ്ഡയെ കേസിൽ കക്ഷി ചേരാൻ അനുവദിച്ചത് തന്നെ. നിയമപരമായി മൈനറായ ശബരിമല അയ്യപ്പനും ഈ നിയമം ബാധകമാണ് .
ശബരിമല ഹർജിയിൽ വിധി പറഞ്ഞ ഭരണഘടനാ ബഞ്ചിലെ ഒരു ജഡ്‌ജി വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ബഞ്ചിലെ ഏക വനിത ജഡ്‍ജിയായ ഇന്ദുമൽഹോത്രയാണ് വിയോജിച്ചത്. അതും വിശ്വാസത്തിന്റെ പേരിൽ തന്നെ. എന്നാൽ ഭരണഘടന ഉറപ്പ് നൽകുന്ന മൗലിക അവകാശങ്ങൾ കൂടി ഉൾപ്പെട്ടതാണ് ശബരിമല വിധി.