കാസർകോട്: അയോധ്യവിധിയുടെ പശ്ചാത്തലത്തിൽ കാസർകോട് എസ്‌പി പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിൻവലിച്ചു. കാസർകോട്ടെ ഒൻപത് പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ഇന്ന് അർധരാത്രി വരെ മാത്രമേ നിരോധനാജ്ഞയ്ക്ക് കാലാവധി ഉണ്ടാകൂ.
അയോധ്യവിധിയുടെ പശ്ചാത്തലത്തില്‍ നേരത്തെ നവംബര്‍ എട്ടിന് പ്രഖ്യാപിച്ച നിരോധനാജ്ഞ, ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു നവംബർ പത്തിന് രാത്രി 12 മണിക്ക് പിന്‍വലിച്ചിരുന്നു. എന്നാല്‍ എട്ട് മണിക്കൂറിന് ശേഷം നവംബർ 11 ന് രാവിലെ എട്ട് മണിയോടെ ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ജില്ലയില്‍ എസ്‌പി നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കേരള പൊലീസ് ആക്ട് അനുസരിച്ചായിരുന്നു കാസര്‍ഗോഡ് എസ്‌പി നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മഞ്ചേശ്വരം ,കുമ്പള, കാസർഗോഡ്, വിദ്യാനഗർ, മേൽപറമ്പ്, ബേക്കൽ, നീലേശ്വരം, ചന്ദേര, ഹൊസ്ദുർഗ് സ്റ്റേഷന്‍ പരിധികളിലെ നിരോധനാജ്ഞയാണ് ഇപ്പോള്‍ പിൻവലിച്ചിരിക്കുന്നത്.