തൃശൂർ : അയ്യന്തോൾ പഞ്ചിക്കൽ ഫ്ലാറ്റിൽ കൊല്ലപ്പെട്ട ഷൊർണൂർ മഞ്ഞക്കാട് ലതാനിവാസിൽ സതീശൻ നേരിടേണ്ടി വന്നതു പ്രാകൃതവും ക്രൂരവുമായ മർദ്ദനമെന്നു കോടതിൽ പ്രൊസിക്യൂഷൻ ഹാജരാക്കിയ രേഖകൾ. കല്ലുകൊണ്ട് ഇടിച്ചും ബേസ് ബോൾ സ്റ്റിക്കു കൊണ്ടു തല്ലിച്ചതച്ചും 2 ദിവസത്തോളം മർദ്ദിച്ചു.
വിവസ്ത്രനാക്കി കുളിമുറിയിൽ പൂട്ടിയിട്ടു. മൂത്രം കുടിപ്പിക്കുന്നതു പോലുള്ള മൃഗീയ വിനോദങ്ങളും അരങ്ങേറി. പുറത്ത് 12 വലിയ ചതവുകളും എല്ലുകളിൽ പൊട്ടലുമുണ്ടായിരുന്നു. കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ തറയിൽ നിന്നു സ്വന്തം മൂത്രം നക്കിക്കുടിപ്പിച്ചുവെന്നു വരെ അന്നു പൊലീസ് ചോദ്യം ചെയ്യലിൽ െവളിച്ചത്തു കൊണ്ടുവന്നിരുന്നു.
സതീശൻ ആക്രമിക്കപ്പെടുമ്പോൾ എം.ആർ. രാമദാസ് റഷീദിനൊപ്പമുണ്ടായിരുന്നെന്നാണു പൊലീസ് അന്നു സ്ഥിരീകരിച്ചത്. കൊലപാതകത്തിൽ രാമദാസിനു നേരിട്ടു പങ്കുണ്ടെന്ന സൂചനയാണ് അന്നു വെളിച്ചത്തു വന്നത്. എന്നാൽ, രാമദാസ് സതീശനെ മർദ്ദിച്ചു എന്നതിനു തെളിവുകളൊന്നും കോടതിയിലെത്തിയില്ല.
കേസിൽ നിർണായക തെളിവായത് 5 വയസുകാരിയുടെ മൊഴി. കുറ്റക്കാരിയെന്നു കോടതി കണ്ടെത്തിയ ശാശ്വതിയുടെ അഞ്ചുവയസുകാരിയായ മകൾ സംഭവസമയത്ത് ഫ്ലാറ്റിൽ ടിവി കണ്ടിരിക്കുന്നുണ്ടായിരുന്നു. ആരൊക്കെ മർദ്ദിച്ചുവെന്നതിന്റെ വിവരങ്ങൾ കുട്ടിക്കു വെളിപ്പെടുത്താനായില്ല.
കൊല്ലപ്പെട്ട സതീശനും പ്രതികളും കണ്ടുമുട്ടിയതു കൊടൈക്കനാലിൽ വച്ചെന്ന് കുറ്റപത്രം. ഷൊർണൂരിൽ ബസ് ഡ്രൈവർ ആയിരുന്ന സതീശൻ ഒരു കൂട്ടുകാരൻ മുഖേന കൊടൈക്കനാലിൽ റിസോർട്ടിൽ ജോലി തേടിയെത്തിയതായിരുന്നു. ഇവിടെ അതിഥികൾക്കു വേണ്ടി വാഹനമോടിക്കാൻ ജോലി ലഭിക്കുമെന്നു കരുതിയാണെത്തിയത്.
കൊടൈക്കനാലിൽ വിദേശികൾ പങ്കെടുക്കുന്ന ഡിജെ പാർട്ടിക്കായി റഷീദും ശാശ്വതിയും കൃഷ്ണപ്രസാദും എത്തി. റഷീദിനെയും സംഘത്തെയും നാട്ടിലെത്തിക്കാൻ വണ്ടിയോടിക്കാൻ ചുമതല ലഭിച്ചത് സതീശനാണ്. ബാങ്കിൽ ജോലി ശരിയാക്കാമെന്ന് റഷീദ് സതീശന് ഉറപ്പുനൽകി.