തിരുവനന്തപുരം: ബാലഭാസ്കറിന്റെ അപകട മരണത്തില്‍ നുണ പരിശോധനയുമായി സിബിഐ. പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം, അര്‍ജുൻ, കലാഭവൻ സോബി എന്നിവർക്കാണ് നാളെയും മറ്റന്നാളുമായി എറണാകുളത്ത് നുണപരിശോധന നടത്തുന്നത്. ബാലഭാസ്കർ അപകടത്തിൽപ്പെട്ട ദിവസമാണ് നുണപരിശോധനയെന്ന പ്രത്യേകതയുമുണ്ട്.
ബാലഭാസ്കറിന്റെ സംഗീത പരിപാടികളുടെ സംഘാടകരായിരുന്നു പ്രകാശൻ തമ്പിയും വിഷ്ണുവും. വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തു കേസില്‍ പ്രകാശന്‍ തമ്പിയും വിഷ്ണുവും പ്രതിയായതോടെയാണ് വാഹന അപകടത്തെക്കുറിച്ചു ബന്ധുക്കള്‍ക്കു സംശയമുണ്ടാകുന്നത്. ബാലഭാസ്കറിന്റെ മരണത്തിനു പിന്നിൽ സ്വർണക്കടത്തു സംഘങ്ങൾക്കു പങ്കുണ്ടോയെന്നു പരിശോധിക്കാനാണ് ഇവർക്കു നുണ പരിശോധന നടത്തുന്നത്.
അപകടസമയത്ത് ബാലഭാസ്കറിന്റെ കൂടെയുണ്ടായിരുന്ന അർജുൻ താൻ വാഹനമോടിച്ചില്ലെന്നു മൊഴിമാറ്റിയതിലും ബന്ധുക്കൾ ദുരൂഹത കാണുന്നു.