ആലപ്പുഴ: പാലായിലെ എല്‍ഡിഎഫ് വിജയം ഇടതുഭരണത്തിനുമുള്ള അംഗീകാരമാണെന്ന് വെള്ളാപ്പള്ളി നടേശന്‍ . അരൂരില്‍ തമ്മില്‍ഭേദം എന്ന് തോന്നുന്നവരെ ബിഡിജെഎസ് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാലായിൽ തങ്ങളുടെ വോട്ട് കുറഞ്ഞുപോയത് പറയാതെയാണ് ബിഡിജെഎസിന്‍റെ വോട്ട് പോയെന്ന് ബിജെപി നേതാക്കൾ പറയുന്നത്. അത് തന്നെ ശരിയല്ല. കോന്നിയില്‍ പി മോഹൻരാജിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയത് എൻഎസ്എസിന്‍റെ നിർദേശ പ്രകാരമാണെന്നാണ് കേട്ടത്. എന്തുകൊണ്ടും തമ്മിൽ ഭേദം ഇടത് പക്ഷമാണ് എന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
പാലായില്‍ മാണി സി കാപ്പന്‍ വരട്ടെ എന്ന പൊതുവികാരം ജനങ്ങള്‍ക്കുണ്ടായിരുന്നെന്നാണ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. കാപ്പനോട് എല്ലാവര്‍ക്കും സഹതാപം ഉണ്ടായിരുന്നു. ജോസ് കെ മാണിക്ക് കഴിവില്ലെന്ന് നേരത്തെ ജനങ്ങള്‍ പറഞ്ഞതാണ്. അരൂരിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മറ്റിടങ്ങളിലും ആര് ജയിക്കുമെന്ന് ഇപ്പോള്‍ പറയാനാകില്ല.
അരൂരില്‍ ഭൂരിപക്ഷ സമുദായംഗം മത്സരിക്കണമെന്ന തന്‍റെ നിര്‍ദ്ദേശം ഒരു പാര്‍ട്ടിയും സ്വീകരിച്ചില്ല. ഷാനി മോള്‍ ഉസ്മാനോട് അരൂരിലെ ജനങ്ങള്‍ക്ക് സഹതാപം ഉണ്ടാകാന്‍ സാധ്യതയില്ല. ബിഡിജെഎസ് അരൂരിൽ നിന്ന് പിന്മാറിയാൽ ആർക്കു ഗുണം ചെയ്യുമെന്ന് പറയാൻ കഴിയില്ല. കേരളത്തിലെ ബിജെപി നേതൃത്വത്തിന് സംഘടന മുന്നോട്ട് കൊണ്ടുപോകാനുള്ള കഴിവില്ല., അതാണ് എന്‍ഡിഎയിൽ നിന്ന് ആളുകൾ വിട്ടുപോകുന്നത്.
അതേസമയം, ബിഡിജെഎസ് അരൂരില്‍ മത്സരിക്കാനില്ലെന്ന് പാര്‍ട്ടി നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.