തിരുവനന്തപുരം: മരാമത്ത് സെക്രട്ടറിയും യുപി അലഹാബാദ് സ്വദേശിയുമായ ആനന്ദ് സിങ്ങിന്റെ മകൾ ഭവ്യ സിങ്(16) ഇന്നലെയാണ് ഒൻപതാം നിലയിലുള്ള ഫ്ലാറ്റിന്റെ ബാൽക്കണിയിൽനിന്നു വീണു മരിച്ചത്. കവടിയാർ ജവഹർ നഗറിലെ ഫ്ലാറ്റിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണു സംഭവം.
മകൾ ബാൽക്കണയിൽനിന്ന് താഴേക്കു വീണതറിയാതെ അച്ഛൻ ലിഫ്റ്റിൽ മുകളിലത്തെ നിലയിലെത്തി. ഭാര്യ നിലവിളിച്ച് പുറത്തേക്കോടിവന്നത് കണ്ടാണ് മകൾക്ക് അപകടം പറ്റിയെന്ന് ആ അച്ഛൻ അറിയുന്നത്. അപ്പോഴേക്കും തലയടിച്ചു വീണ കുട്ടി അബോധാവസ്ഥയിലായിരുന്നു.
ബാൽക്കണിക്കു നെഞ്ചിനൊപ്പം ഉയരത്തിൽ റെയിലുകൾ ഉള്ളതിനാൽ കാൽ വഴുതി വീഴാൻ സാധ്യത കുറവാണെന്നാണു പൊലീസ് നിഗമനം. മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ആനന്ദ് സിങ്ങും ഭാര്യയും രണ്ടു പെൺമക്കളുമാണു ഫ്ലാറ്റിൽ താമസിച്ചിരുന്നത്. ഉച്ചഭക്ഷണം കഴിക്കാനെത്തിയ ആനന്ദ് സിങ് കാറിൽ നിന്നിറങ്ങി ലിഫ്റ്റിൽ കയറിയ ഉടനെയാണ് ഒൻപതാം നിലയിലെ ബാൽക്കണിയിൽ നിന്നു ഭവ്യ നിലംപതിച്ചത്. ഇതറിയാതെ അദ്ദേഹം മുകൾ നിലയിലെത്തിയപ്പോൾ ഭാര്യ നീലം സിങ് നിലവിളിച്ചു കൊണ്ടു പുറത്തേക്കോടി വരുന്നതാണു കണ്ടത്.
വീഴ്ചയിൽ കട്ട പിടിച്ചതിനാലാകാണം ഒരു തുള്ളി രക്തം പോലും പുറത്തു വന്നിരുന്നില്ല. ഉടൻ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വൺ വിദ്യാർഥിനിയായിരുന്നു ഭവ്യ. ഐറ സിങ് സഹോദരിയാണ്. സംസ്കാരം ഇന്നു നടക്കും.