ഡല്‍ഹി: ഭീമ കൊറേഗാവ് കേസിൽ ഹാനി ബാബുവിന് പിന്നാലെ ഡല്‍ഹി ഹിന്ദു കോളേജിലെ ഇംഗ്ലിഷ് വിഭാഗം അധ്യാപകനും മലയാളിയുമായ പ്രൊഫ. പി കെ വിജയനും എൻഐഎ നോട്ടീസ്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. ലോധി റോഡിലെ എൻഐഎ ആസ്ഥാനത്ത് നാളെ ഹാജരാകാനാണ് നോട്ടീസിൽ പറയുന്നത്.
നേരത്തെ ഡല്‍ഹി സർവ്വകലാശാലയിലെ അധ്യാപകനും മലയാളിയുമായ ഹാനി ബാബുവിനെ സമാന കേസിൽ എൻഐഎ അറസ്റ്റ് ചെയ്‍തിരുന്നു. കേസിലെ പ്രതിയായ റോണാ വിത്സനുമായി ഹാനി ബാബുവിനും ഭാര്യ ജെന്നി റൊവേനക്കുമുള്ള ബന്ധമാണ് അറസ്റ്റിന് കാരണമായതെന്നാണ് സൂചന.
സുധ ഭരദ്വാജ്, ഷോമ സെന്‍, സുരേന്ദ്ര ഗാഡ്ലിങ്, മഹേഷ് റൌത്, അരുണ്‍ ഫെരെയ്ര, സുധീര്‍ ധവാലെ, റോണ വില്‍സണ്‍, വെര്‍ണന്‍ ഗോണ്‍സാല്‍വ്സ്, വരവര റാവു, ആനന്ദ് തെല്‍തുംബ്ദെ, ഗൌതം നവലഖ എന്നിവരെ നേരത്ത തന്നെ ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായിരുന്നു.
2018ൽ മഹാരാഷ്‌ട്രയിൽ ശിവസേന - ബിജെപി സഖ്യ സർക്കാർ ഭരിക്കുന്ന കാലത്താണ് ഭീമ കൊറെഗാവ് സംഭവം അരങ്ങേറിയത്. 1818 ജനുവരി 1 ലെ ഭീമ കൊറെഗാവ് യുദ്ധത്തിൽ പെഷവാ ബാജിറാവു രണ്ടാമന്റെ സവർണ സൈന്യത്തിന് മേൽ ദളിതുകൾ ഉൾപ്പെട്ട ബ്രിട്ടീഷ് സേന നേടിയ വിജയം എല്ലാ വർഷവും ആഘോഷിക്കാറുണ്ട്. എന്നാൽ 2018 ജനുവരി 1ന് നടന്ന വിജയാഘോഷം സംഘർഷത്തിൽ കലാശിച്ചു.