പട്‌ന: ബിഹാർ അസംബ്ലി തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ജനതാദളും എന്‍ഡിഎയും ഒപ്പത്തിനൊപ്പം മുന്നേറുന്നു. വോട്ടെണ്ണൽ ഒരുമണിക്കൂർ പിന്നിട്ടപ്പോൾ തേജസ്വി യാദവ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ മഹാസഖ്യം 125 സീറ്റുകളിൽ മുന്നിലാണ്. നിലവിലെ ഭരണകക്ഷിയായ എൻ.ഡി.എ 110 സീറ്റുകളിൽ മാത്രമാണ് മുന്നിൽ നിൽക്കുന്നത്. സി.പി.ഐ എം.എല്ലിന് 8 സീറ്റുകളിൽ ലീഡുണ്ട്.
മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ്, തേജസ്വിയുടെ ജ്യേഷ്ഠ സഹോദരനും ആർ.ജെ.ഡി സ്ഥാനാർത്ഥിയുമായ തേജ് പ്രതാപ് യാദവ്, മുൻമുഖ്യമന്ത്രി ജിതൻ റാം മഞ്ചി തുടങ്ങിയവർ ലീഡ് ചെയ്യുകയാണ്. അതേസമയം, മൂന്നാം മുന്നണിക്ക് നേതൃത്വം നൽകിയ പപ്പു യാദവ്, ബി.ജെ.പിയുടെ നന്ദ് കിഷോർ യാദവ് എന്നിവർ പിറകിലാണ്.
243 അസംബ്ലി സീറ്റുകളുള്ള ബിഹാറിൽ മൂന്ന് ഘട്ടങ്ങളിലായാണ് പോളിങ് നടന്നത്. കോവിഡ് 19 മഹാമാരിക്കിടെ രാജ്യത്ത് ഇതാദ്യമായി നടന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ 57 ശതമാനമാളുകൾ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്.
തുടർച്ചയായി നാലാം തവണ മുഖ്യമന്ത്രിപദം ലക്ഷ്യമിടുന്ന ജെ.ഡി.യു തലവൻ നിതീഷ് കുമാർ എൻ.ഡി.എയുടെയും മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് മഹാസഖ്യത്തിന്റെയും മുഖ്യമന്ത്രി സ്ഥാനാർത്ഥികളാണ്.