7 വർഷമായി മാനസിക സന്തുലനം നഷ്ടപ്പെട്ട സ്വന്തം മകനെ ദിവസം മുഴുവൻ മരത്തിൽ ക്കെട്ടിയിട്ടു വളർത്തുന്ന ഒരു കുടുംബത്തിന്റെ ദയനീയ ചിത്രം.
ദേശീയ മാദ്ധ്യമമായ ഭാസ്‌ക്കർ ഗ്രൂപ്പാണ് ഈ ദൃശ്യവും വാർത്തയും പുറത്തു വിട്ടിരിക്കുന്നത്. ബീഹാറിലെ ബറേലിയിൽ സലേംപൂർ ഗ്രാമത്തിലുള്ള പ്രഭു പ്രസാദ് . സന്ധ്യാദേവി ദമ്പതികളുടെ മൂന്നു മക്കളിൽ മൂത്തയാളായ ആകാശ് എന്ന 11 വയസ്സുകാരനാണ് ഈ ഹതഭാഗ്യൻ.
ആകാശിനു 4 വയസ്സുള്ളപ്പോൾ വന്നുപെട്ട മസ്തിഷ്ക ജ്വരം ചികിൽസിക്കാൻ കൂലിപ്പണിക്കാരായ അവരുടെ കയ്യിൽ പണമില്ലാതെപോയി.അന്ന് ചികിത്സാ ചെലവിനു വേണ്ട 2000 രൂപ സംഘടിപ്പിക്കാൻ അവർക്കു കഴിഞ്ഞില്ല. ആരുമൊട്ടു സഹായിച്ചുമില്ല. പച്ചമരുന്നുകളും നാട്ടുവൈദ്യവും പരീക്ഷിച്ചു. പക്ഷേ കുട്ടി പഴയതു പോലെ ജീവിതത്തിലേക്ക് തിരിച്ചുവന്നില്ല.
തുടക്കത്തിൽ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന കുട്ടിയെ മന്ത്രവാദത്തിനും താന്ത്രികവിദ്യകൾക്കും വിധേയനാക്കി. ഫലമോ അവൻ പൂർണ്ണമായും ഒരു മാനസിക രോഗിയായി മാറിക്കഴിഞ്ഞു. ഭ്രാന്ത് മൂലം നശീകരണങ്ങളും സ്വയം മുറിവേല്പിക്കലും, അന്യരെ ഉപദ്രവിക്കുന്നതും പതിവാക്കിയപ്പോൾ കൂലിവേലയ്ക്കുപോകേണ്ട മാതാപിതാക്കൾ അവനെ മുറ്റത്തുള്ള ആൽമരത്തിൽ കെട്ടിയിടാൻ തുടങ്ങി.
ഭക്ഷണവും വെള്ളവുമെല്ലാം കെട്ടിയിട്ടാണ് നൽകുന്നത്. കെട്ടഴിച്ചാൽ കൂടെപ്പിറപ്പുകളെ ആക്രമിക്കും, നദിയിലോ ,കുളത്തിലോ പോയി ചാടും, ഓടിപ്പോകാൻ ശ്രമിക്കും ,പലപ്പോഴും വീടിനും കേടുപാടുകളു ണ്ടാക്കാറുണ്ട്.. സ്വബോധമില്ലാത്ത രീതിയിലാണ് പെരുമാറ്റം. രാത്രിയിൽ വരാന്തയിലെ തൂണിലാണ് കെട്ടിയിടുന്നത്. ഉറക്കം ഒട്ടുമില്ല.
ആകാശിനെ മാനസികരോഗാശുപത്രിയിൽ കൊണ്ടുപോയി ചികിൽസിക്കാനുള്ള സാമ്പത്തിക അവസ്ഥ യിലല്ല ഈ കുടുംബം. കൂലിവേല ചെയ്താണ് കഴിയുന്നത്. വീടെന്നത് പുല്ലുമേഞ്ഞ ഒരു കുടിലാണ്.
ഇതുമായി ബന്ധപ്പെട്ട് ബറേലി തഹസീൽദാർ രാംജിത്‌സിംഗ് പറയുന്നതാണ് ഏറെ വിചിത്രം.
" ഞാൻ എന്റെ പോക്കറ്റിൽനിന്ന് ആ കുടുംബത്തിന് 2000 രൂപ കൊടുത്തു . ആ കുട്ടിയെ ചികിൽസിപ്പിക്കാൻ സുമനസ്സുകൾ കനിയണം. സമൂഹം ഒന്നായി മുന്നോട്ടു വരണം .അതൊരു വലിയ പുണ്യപ്രവർത്തിയാകും." ഇതായിരുന്നു അദ്ദേഹത്തിൻറെ വാക്കുകൾ.
ബീഹാർ പോലെ വളരെ പിന്നോക്കാവസ്ഥയിലുള്ള സംസ്ഥാനങ്ങളിൽ ഗ്രാമീണ മേഖലകളിലെ ദാരിദ്ര്യവും ആരോഗ്യപ്രശ്നങ്ങളും തൊഴിലില്ലായ്മയും വളരെ ദയനീയമാണ്. പ്രത്യേകിച്ചും ആദിവാസി പിന്നോക്കവിഭാഗ ങ്ങളുടെ കാര്യത്തിൽ..